സൗരവ് ഗാംഗുലിക്ക് വീണ്ടും ആന്‍ജിയോപ്ലാസ്റ്റി : ആരോഗ്യ നിലയിൽ ആശങ്കകൾ ഒന്നുമില്ല

കഠിനമായ നെഞ്ചുവേദനയെത്തുടര്‍ന്ന്  2 ദിവസം മുൻപ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ  രണ്ടാം താവണയും  ആന്‍ജിയോപ്ലാസ്റ്റിക്ക് വധേയനാക്കിയത്.

ഗാംഗുലിയുടെ ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ കൂടി ഘടിപ്പിച്ചതായി അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍  മാധ്യമപ്രവർത്തകരെ അറിയിച്ചു.  ഈ  മാസം  ആദ്യവും  ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലി ബുധനാഴ്ച നെഞ്ചില്‍  വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും വിദഗ്ധ  പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയത്.

മുൻപ് ഈ മാസം ആദ്യം  ആശുപത്രി  വാസത്തിന് ശേഷം ആശുപത്രിവിട്ട് വീട്ടിൽ ഒരു മാസത്തെ  വിശ്രമത്തിലായിരുന്നു .വീട്ടിലും ദിവസവും താരത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുവാൻ ഡോക്ടർമാരുടെ സംഘം കൂടെയുണ്ടായിരുന്നു .

ഗാംഗുലിക്ക് മറ്റ്  ഒരുതരത്തിലുള്ള  ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ മറ്റ് എല്ലാ അവയവങ്ങളുടെയും പ്രവർത്തനവും  സാധാരണനിലയിലാണെന്നും ഡോക്ടര്‍മാരും അറിയിച്ചു. നേരത്തെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍
കണ്ടെത്തിയതിനെത്തുടര്‍ന്ന്  കഴിഞ്ഞ തവണ ആശുപത്രിയില്‍ അടിയന്തരമായി   പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി ഈ മാസം ഏഴിനാണ് ആശുപത്രി വിട്ടത്.

അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ വന്ന്‌ ഇന്നലെ  കണ്ടിരുന്നു. ഗാംഗുലിയുടെ ശസ്ത്രക്രിയ വളരെയേറെ വിജയകരമായിരുന്നുവെന്നും രണ്ട് സ്റ്റെന്‍റുകള്‍ കൂടി  താരത്തിന് ഘടിപ്പിച്ചുവെന്നും ഗാംഗുലിയെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഗാംഗുലി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ ഭാര്യയുമായി സംസാരിച്ചുവെന്നും മമത പറഞ്ഞു.