ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വളരെ ദയനീയമായ പരാജയമാണ് രാജസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ അവസാന സമയങ്ങളിൽ വേണ്ട രീതിയിൽ ഫിനിഷിംഗ് നടത്താൻ സാധിക്കാതെ വന്നതാണ് രാജസ്ഥാന്റെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത്. മത്സരത്തിന്റെ അവസാന 12 പന്തുകളിൽ 18 റൺസ് മാത്രമായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്.
എന്നാൽ ഹെസൽവുഡിന്റെ ഓവറിൽ ഒരു റൺ മാത്രമാണ് രാജസ്ഥാന് സ്വന്തമാക്കാൻ സാധിച്ചത്. മാത്രമല്ല 2 വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമാവുകയും ചെയ്തു. ഇത് ടീമിന്റെ പരാജയത്തിൽ കാരണമായി. ടീമിന്റെ തുടർച്ചയായി അഞ്ചാം പരാജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിലെ പരാജയത്തെപ്പറ്റി രാജസ്ഥാൻ നായകൻ റിയാൻ പരാഗ് സംസാരിക്കുകയുണ്ടായി.
തങ്ങൾ നന്നായി പന്തറിഞ്ഞിരുന്നുവെന്നും ബാറ്റിംഗിൽ പരാജയം ഉണ്ടായതാണ് ഈ വലിയ തോൽവിയ്ക്ക് കാരണമായി മാറിയത് എന്നും പരാഗ് പറഞ്ഞു. “മത്സരത്തിൽ വളരെ നന്നായി പന്തറിയാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. ഈ വിക്കറ്റിൽ 210-215 റൺസ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അവരെ അതിനുള്ളിൽ ഒതുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മാത്രമല്ല ഞങ്ങളുടെ ബാറ്റിംഗ് ഇന്നിങ്സിന്റെ പകുതി എത്തിയപ്പോൾ ഞങ്ങൾ തന്നെയായിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത്. അതിനാൽ ഈ പരാജയത്തിൽ ഞങ്ങൾക്ക് ഞങ്ങളെ തന്നെയാണ് കുറ്റപ്പെടുത്താനുള്ളത്”- പരാഗ് പറയുന്നു.
“മത്സരത്തിന്റെ മധ്യസമയത്ത് സ്പിന്നർമാർക്കെതിരെ ആവശ്യമായ മനോഭാവം പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിലെ പരാജയങ്ങൾ ഞങ്ങളെ പലതരത്തിലാണ് ബാധിക്കുന്നത്. സപ്പോർട്ടിംഗ് സ്റ്റാഫുകൾ ഞങ്ങൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. നന്നായി കളിക്കാനുള്ള അവസരമുണ്ട്. പക്ഷേ ഇതൊരു വലിയ ടൂർണ്ണമെന്റ് ആണ്. അതുകൊണ്ടുതന്നെ ചെറിയ പിഴവുകൾക്ക് പോലും വലിയ വില നൽകേണ്ടി വരും.”
“ഒരു ഗ്രൂപ്പ് എന്ന നിലയിൽ മുമ്പോട്ടു പോവുക എന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്. വളരെ സത്യസന്ധമായ രീതിയിൽ ഞങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ മുൻപോട്ട് പോകണമെന്ന് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. പക്ഷേ ഇന്ന് ഞങ്ങൾക്ക് അത് പ്രാവർത്തികമാക്കാൻ സാധിച്ചില്ല.”- പരാഗ് കൂട്ടിച്ചേർത്തു.
“ഇനി ഞങ്ങൾ കളിക്കേണ്ടത് അഭിമാനത്തിന് വേണ്ടിയാണ്. ടീമിന് എല്ലായിപ്പോഴും പിന്തുണ നൽകുന്ന ഒരുപാട് ആരാധകരുണ്ട്. ഞങ്ങൾക്കായി കഠിനപ്രയത്നം നടത്തുന്ന ഒരുപാട് പേരുണ്ട്. അവർക്കൊക്കെ വേണ്ടിയും മൈതാനത്ത് എത്തി മികച്ച പ്രകടനം ഇനിയുള്ള മത്സരങ്ങളിൽ ഞങ്ങൾ കാഴ്ചവയ്ക്കേണ്ടതുണ്ട്. ക്രിക്കറ്റ് എന്ന മത്സരം ഇത്തരമൊരു ഫ്രാഞ്ചൈസിക്കായി കളിക്കാൻ ലഭിച്ച അവസരം ഞങ്ങൾ വളരെ മികച്ചതായി തന്നെ കാണുന്നു. അതിനാൽ അടുത്ത മത്സരത്തിൽ ശക്തമായ രീതിയിൽ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്.”- പരാഗ് പറഞ്ഞുവെക്കുന്നു.