ഈ തന്ത്രം നടപ്പിലാക്കണം. ഐസിസി ഇവന്റുകൾ ജയിക്കാൻ ഇന്ത്യയ്ക്ക് ബുദ്ധി ഉപദേശിച്ച് ഗാംഗുലി.

361521

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യൻ ടീമിന്റെ തലവേദനയായി മാറുകയാണ് നോകൗട്ട് മത്സരങ്ങൾ. പല വലിയ ടൂർണമെന്റുകളിലും ലീഗ് മത്സരങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചിട്ടും നോക്കൗട്ട് മത്സരങ്ങളിൽ തീർത്തും പരാജയമായി മാറുന്ന ഇന്ത്യയെയാണ് കാണാൻ സാധിക്കുന്നത്. ഇതിനെ മറികടക്കാൻ ഉപദേശങ്ങൾ നൽകുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഇപ്പോൾ. ഇന്ത്യ നോക്കൗട്ട് മത്സരങ്ങളിൽ കൂടുതൽ ആക്രമണോത്സുകതയോടെ കളിക്കേണ്ടതുണ്ട് എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. അങ്ങനെയെങ്കിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായി മാറുമെന്നും ഗാംഗുലി വിശ്വസിക്കുന്നു.

ആക്രമണം മാത്രം പോരാ, അതിനൊപ്പം താരങ്ങളുടെ പ്രകടനവും ഉയരേണ്ടതുണ്ട് എന്നും ഗാംഗുലി പറയുകയുണ്ടായി. “നോക്ഔട്ട് മത്സരങ്ങളിൽ ആക്രമണം നല്ലതാണ്. പക്ഷേ അതിനൊപ്പം ഇന്ത്യൻ താരങ്ങളുടെ പ്രകടനവും ആവശ്യമാണ്. 2001 മുതൽ 2006 വരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനം പരിശോധിച്ചുനോക്കാം. സിഡ്നി, ബ്രെസ്ബെയ്ൻ, നോട്ടിങ്ങാം, ഓവൽ, ഹെഡിങ്ലി എന്നിങ്ങനെയുള്ള വലിയ മൈതാനങ്ങളിൽ അന്ന് ഇന്ത്യ ബാറ്റ് ചെയ്തിരുന്നു. ആ സമയത്ത് ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോർ 500 റൺസിനും 600 റൺസിനും ഇടയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് അത്തരമൊരു സ്കോർ കെട്ടിപ്പടുക്കാൻ സാധിക്കുന്നില്ല. ക്രിക്കറ്റിന്റെ സ്വഭാവം മാറിയിട്ടുണ്ട് എന്നത് അംഗീകരിക്കുന്നു. എന്നാൽ രോഹിത് ശർമയ്ക്കും കൂട്ടുകാർക്കും നിർണായക മത്സരങ്ങളിൽ വിജയം കാണാൻ ഇത്തരം വലിയ ഒന്നാമിന്നിങ്സ് ടോട്ടലുകൾ ആവശ്യമാണ്.”- ഗാംഗുലി പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“അതിനാൽ ഇന്ത്യൻ ടീമിൽ ചെറിയ മാറ്റങ്ങളെങ്കിലും ആവശ്യമായി വന്നേക്കും. അവരുടെ പ്ലാനുകൾ ഇന്ത്യയ്ക്ക് മാറ്റേണ്ടിവരും. കഴിഞ്ഞ പത്തുവർഷങ്ങളിൽ ക്രിക്കറ്റിൽ വളരെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു. ഇപ്പോൾ സാഹചര്യങ്ങളും വിക്കറ്റുകളുമൊക്കെ നന്നായി മാറി. എന്നിരുന്നാലും ആദ്യ ഇന്നിങ്സിൽ ഒരു 400 റൺസെങ്കിലും നേടാൻ സാധിച്ചാൽ മാത്രമേ നോക്കൗട്ട് ടെസ്റ്റ് മത്സരങ്ങളിൽ വിജയം കണ്ടെത്താൻ സാധിക്കൂ.”- ഗാംഗുലി കൂട്ടിച്ചേർക്കുന്നു.

ഓസ്ട്രേലിയക്കെതിരെ നടന്ന ഫൈനൽ മത്സരത്തിൽ വളരെ ദയനീയമായ പരാജയം തന്നെയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 209 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗിലാണ് കൂടുതലായി പിഴവ് പറ്റിയത്. ഇന്ത്യൻ മുൻനിര മികവാർന്ന പ്രകടനം മത്സരത്തിൽ കാഴ്ചവെച്ചില്ല. അതിനാൽ തന്നെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് മുൻപിൽ 173 റൺസിന്റെ വലിയ ലീഡ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടിയും വന്നു. ഇതാണ് മത്സരത്തിൽ ഇന്ത്യയെ പരാജയത്തിലെത്തിച്ചത്. എന്തായാലും ഇന്ത്യ തങ്ങളുടെ ടെക്നിക്കുകളിൽ മാറ്റം വരുത്തേണ്ടി വന്നേക്കും.

Scroll to Top