ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു വിരാട് കോഹ്ലി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അടക്കം പല മത്സരങ്ങളിലും ഇന്ത്യയെ മുന്നിലെത്തിക്കാൻ താരത്തിനായി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോലി തന്നെയാണെന്ന് സംശയമില്ലാതെ പറയാം
അതോടൊപ്പം ക്രിക്കറ്റിലെ മികച്ച പേസർമാരെ വളർത്തിയെടുക്കാനും വിരാട് കോഹ്‌ലിക്ക് ആയിട്ടുണ്ട്. വിദേശ പിച്ചുകളിൽ ഒരു കളിയിൽ 20 വിക്കറ്റ് എടുക്കുമെന്ന സ്ഥിതിയിലേക്ക് വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വളർന്നു.

ബുംറ തന്നെയായിരുന്നു കോഹ്ലിയുടെ കീഴിൽ ഏറ്റവും അപകടകാരിയായ ബൗളർ. ബുംറക്കൊപ്പം മുഹമ്മദ് ഷമിയും ഇഷാന്ത് ശർമയും താളം കണ്ടെത്തി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2021 ല്‍ മുഹമ്മദ് സിറാജിൻ്റെ വളർച്ചയായിരുന്നു. ചെണ്ട എന്ന് വിളിച്ചിരുന്ന താരത്തെ പിന്നെ എല്ലാവരും ആദരവോടെ കണ്ടുതുടങ്ങി. വിരാട് കോലി കീഴിൽ അസാമാന്യ പെർഫോമൻസ് ആയിരുന്നു താരം കാഴ്ചവച്ചത്. കോഹ്ലിയുടെ മികച്ച പിന്തുണ തന്നെയാണ് അതിൻറെ കാരണം. ഇപ്പോഴിതാ മോശം സമയത്തും കോഹ്ലിയുടെ പിന്തുണ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് സിറാജ്.

താരത്തിൻറെ വാക്കുകളിലൂടെ..”റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഏറ്റവും മോശം പ്രകടനം നടത്തിയ വർഷമായിരുന്നു 2018. മറ്റേത് ഫ്രാഞ്ചൈസി ആയിരുന്നാലും ഞാൻ ടീമിന് പുറത്തു പോകേണ്ടി വന്നേനെ. എന്നാൽ വിരാട് പിന്തുണയ്ക്കുകയും എന്നെ ടീമിൽ നിലനിർത്തുകയും ചെയ്തു. ഞാൻ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിൻറെ എല്ലാ ക്രെഡിറ്റും വിരാട് ഭായിക്ക് ഉള്ളതാണ്. അദ്ദേഹത്തെപ്പോലെ ഒരു നായകൻ എല്ലാ ബോളർമാർക്കും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു പേസ് ബോളർക്ക് പന്തെറിയാൻ ഊർജ്ജം വേണമെങ്കിൽ വിരാടിൻ്റെ മുഖത്തേക്കൊന്ന് നോക്കിയാൽ മതിയാകും. നമ്മുടെ ഊർജ്ജം നഷ്ടപ്പെട്ടാലും അദ്ദേഹമത് തിരിച്ചു കൊണ്ടുവരും. അദ്ദേഹം വ്യത്യസ്തനാണ്.”-സിറാജ് പറഞ്ഞു.

ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയ മൂന്നു താരങ്ങളിലൊരാളാണ് മുഹമ്മദ് സിറാജ്. വിരാട് കോഹ്ലിയും മാക്സ്‌വെലും ആണ് ബാംഗ്ലൂർ നിലനിർത്തിയ മറ്റു രണ്ടുപേർ. ഇത്തവണ ക്യാപ്റ്റൻസി ഒഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം ചെന്നൈയിൽ നിന്നും ഇത്തവണ ടീമിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസിയായിരിക്കും ബാംഗ്ലൂരിനെ നയിക്കുക. പുതിയ കപ്പിത്താന് കീഴിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് ബാംഗ്ലൂർ ടീമും ബാംഗ്ലൂർ ആരാധകരും.