അശ്വിന്റെ അപരനെ കൂടെ കൂട്ടാൻ ഓസീസ് തന്ത്രം. പൊളിച്ച് കയ്യിൽ കൊടുത്ത് ബോളിംഗ് കോച്ച്.

ezgif 4 ecdf0d4c99

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. അശ്വിനെ ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ എതിർ ടീമുകൾക്കൊക്കെയും ഭയങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ രവിചന്ദ്രൻ അശ്വിനെ നേരിടുക എന്നത് മറ്റു ടീമുകൾക്ക് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ അതിജീവിക്കാനായി പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുകയാണ് എതിർ ടീമുകൾ. അശ്വിനെതിരെ കളിക്കാൻ ഓസ്ട്രേലിയൻ ടീം വലിയൊരു തന്ത്രം ആവിഷ്കരിക്കുകയുണ്ടായി.

അശ്വിനെ പോലെ തന്നെ പന്തെറിയുന്ന ഇന്ത്യയുടെ യുവ താരമായ മഹേഷ് പിതിയയെ ടീമിനൊപ്പം ചേർക്കാനാണ് ഓസ്ട്രേലിയ ശ്രമിച്ചത്. തങ്ങളുടെ ടീമിനായി നെറ്റ്സിൽ പന്തറിയാൻ പിതിയയെ ഓസ്ട്രേലിയൻ ടീം ക്ഷണിച്ചിരുന്നു. എന്നാൽ ഇത്തവണ തനിക്ക് ഓസ്ട്രേലിയൻ ടീമിനായി നെറ്റ് സെക്ഷനിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് പിതിയ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ് ആദ്യം പ്രഖ്യാപിക്കുന്ന സമയത്ത് അശ്വിൻ അതിന് അടുത്തുപോലും ഉണ്ടായിരുന്നില്ല. എന്നാൽ ടീമിൽ ഉണ്ടായിരുന്ന ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിലാണ് പകരക്കാരനായി അശ്വിൻ ഇന്ത്യയുടെ ടീമിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് ഓസ്ട്രേലിയൻ ടീം ഇത്തരമൊരു നീക്കം നടത്തിയത്.

ബറോഡയുടെ താരമായ മഹേഷ് പിതിയ അശ്വിന്റെ അതേ സ്റ്റൈലിൽ തന്നെ പന്തറിയുന്ന കളിക്കാരനാണ്. മുൻപ് ബോർഡർ- ഗവാസ്കർ ട്രോഫി നടക്കുന്ന സമയത്ത് ഓസ്ട്രേലിയ പിതിയയെ തങ്ങളുടെ നെറ്റ് പ്രാക്ടീസിനായി ക്ഷണിച്ചിരുന്നു. അന്ന് പിതിയയുടെ പന്തുകളെ നേരിട്ട് പരിശീലിച്ച ശേഷമാണ് അശ്വിനെതിരെ ഓസ്ട്രേലിയ മൈതാനത്ത് ഇറങ്ങിയത്. അതുതന്നെ ലോകകപ്പിലും ആവർത്തിക്കാനാണ് ഓസ്ട്രേലിയ ശ്രമിച്ചത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

എന്നാൽ നിലവിൽ ബറോഡ ടീമിന്റെ അഭിവാജ്യ ഘടകം തന്നെയാണ് മഹേഷ്. അതിനാൽ തന്നെ ബറോഡ ബോളിംഗ് പരിശീലകനായ എസ് അരവിന്തുമായി ഇക്കാര്യം മഹേഷ് സംസാരിക്കുകയുണ്ടായി. എന്നാൽ ഈ സാഹചര്യത്തിൽ ഓസ്ട്രേലിയൻ ടീമിൽ ചേരേണ്ടതില്ല എന്നാണ് ബോളിംഗ് പരിശീലകൻ പിതിയയ്ക്ക് നൽകിയ നിർദ്ദേശം. ഇതിന്റെ കാരണവും പിതിയ വിശദീകരിച്ചിരുന്നു. “ഓസ്ട്രേലിയ എന്റെ മുൻപിലേക്ക് വെച്ചത് നല്ലൊരു ഓഫർ തന്നെയായിരുന്നു. എന്നാൽ അടുത്തമാസം ആഭ്യന്തര ക്രിക്കറ്റ് സീസൺ ആരംഭിക്കുകയാണ്. നിലവിൽ ഞാൻ സീസണിൽ ബറോഡ ടീമിന്റെ ഭാഗമാണ്. എന്റെ പരിശീലകനുമായി ആലോചിച്ച ശേഷം ഞാൻ ഓസ്ട്രേലിയൻ ടീമിനെ ഇക്കാര്യത്തിലെ നിലപാട് അറിയിച്ചിട്ടുണ്ട്.”- പിതിയ പറയുന്നു.

ഇത്തവണത്തെ ലോകകപ്പിൽ ഓസ്ട്രേലിയ എത്രമാത്രം രവിചന്ദ്രൻ അശ്വിനെ ഭയക്കുന്നുണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് ഈ നീക്കം. എന്നിരുന്നാലും ബോർഡർ- ഗവസ്കർ ട്രോഫിയിൽ ഇത്തരമൊരു നീക്കം പുറത്തെടുത്തിട്ടും ഓസ്ട്രേലിയക്ക് വിജയം കാണാൻ സാധിച്ചിരുന്നില്ല. ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നത്. മുൻപ് ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Scroll to Top