ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച് ശ്രീലങ്ക. ജയസൂര്യ വിപ്ലവം തുടരുന്നു.

england vs sri lanka

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി ശ്രീലങ്ക. അങ്ങേയറ്റം ആവേശകരമായ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് ശ്രീലങ്ക ഇംഗ്ലണ്ട് മണ്ണിൽ വിജയം സ്വന്തമാക്കുന്നത്.

പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ശക്തമായ തിരിച്ചുവരമാണ് ശ്രീലങ്ക നടത്തിയത്. സനത് ജയസൂര്യ ശ്രീലങ്കൻ പരിശീലകനായതിന് ശേഷം വലിയ നേട്ടങ്ങൾ തന്നെ ശ്രീലങ്ക കൊയ്യുന്നതിന്റെ സൂചനയാണ് മത്സരത്തിലെ അത്യുഗ്രൻ വിജയം.

ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ തങ്ങളുടേതായ ശൈലിയിലാണ് ഇംഗ്ലണ്ട് കളിച്ചത്. ഓപ്പണർ ഡക്കറ്റ് 79 പന്തുകളിൽ 86 റൺസുമായി ഇംഗ്ലണ്ടിനായി ആദ്യ ഇന്നിങ്സിൽ തിളങ്ങി. ശേഷം നായകൻ ഒലി പോപ്പ് തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. 156 പന്തുകളിൽ 19 ബൗണ്ടറികളും 2 സിക്സറുമടക്കം 154 റൺസാണ് പോപ്പ് സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 325 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് നിസ്സംഗ മികച്ച തുടക്കം നൽകി.

ആദ്യ ഇന്നിങ്സിൽ 64 റൺസ് സ്വന്തമാക്കാൻ നിസ്സംഗയ്ക്ക് സാധിച്ചു. എന്നാൽ മുൻനിരയിലുള്ള മറ്റു ബാറ്റർമാർ എല്ലാവരും പരാജയപ്പെട്ടത് ശ്രീലങ്കയെ ബാധിച്ചിരുന്നു. ശേഷം മധ്യനിരയിൽ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ 69 റൺസും കമിന്തു മെൻഡിസ് 64 റൺസും ശ്രീലങ്കയ്ക്കായി സ്വന്തമാക്കി. എന്നിരുന്നാലും കേവലം 263 റൺസിന് ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

ഇതോടെ 62 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനെ ശ്രീലങ്ക എറിഞ്ഞിടുകയുണ്ടായി. ഇംഗ്ലണ്ട് നിരയിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയ സ്മിത്ത്(67) മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റെല്ലാമാരും ശ്രീലങ്കൻ ബോളിങ്ങിന് മുൻപിൽ മുട്ടുമടക്കുകയായിരുന്നു.

ഇതോടെ അവസാന ഇന്നിങ്സിലെ ശ്രീലങ്കയുടെ വിജയലക്ഷ്യം 218 റൺസായി മാറി. വലിയൊരു അവസരം തന്നെയായിരുന്നു ശ്രീലങ്കയ്ക്ക് മുൻപിലേക്ക് എത്തിയത്. വളരെ പക്വതയോടെയാണ് ശ്രീലങ്കയ്ക്കായി നിസ്സംഗ രണ്ടാം ഇന്നിങ്സിൽ ബാറ്റ് വീശിയത്. ഒരു വെടിക്കെട്ട് സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കാൻ നിസംഗയ്ക്ക് സാധിച്ചു മത്സരത്തിൽ 124 പന്തുകളിൽ 127 റൺസാണ് നിസംഗ സ്വന്തമാക്കിയത്.

13 ബൗണ്ടറികളും 2 സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഒപ്പം മറ്റു ബാറ്റർമാരും നിസ്സംഗയ്ക്ക് ആവശ്യമായ പിന്തുണ നൽകിയതോടെ അനായാസം ശ്രീലങ്ക വിജയം സ്വന്തമാക്കുകയായിരുന്നു. ശ്രീലങ്കയെ സംബന്ധിച്ച് ഇതൊരു ചരിത്ര നിമിഷം തന്നെയാണ്.

Scroll to Top