2019 ലെ സിഡ്നി ടെസ്റ്റിനു ശേഷം വിദേശത്തെ ഏറ്റവും മികച്ച സ്പിന്നറെന്ന് കുല്‍ദീപ് യാദവിനെ വിശേഷിപ്പിച്ചതോടെ താന്‍ തകര്‍ന്നു പോയിരുന്നുവെന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. സിഡ്നി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 99 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടിയപ്പോഴാണ് അന്നത്തെ ഹെഡ്കോച്ചായ രവി ശാസ്ത്രി കുല്‍ദീപ് യാദവിനെ വിശേഷിപ്പിച്ചത്.
പരമ്പരയിൽ ആദ്യ മത്സരത്തിൽ മാത്രമായിരുന്നു അശ്വിൻ കളിച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. മികച്ച പ്രകടനം അന്ന് നടത്തിയട്ടും താൻ നേരിട്ടത് വിമർശനങ്ങളായിരുന്നുവെന്നും അശ്വിൻ വെളിപ്പെടുത്തി. രവി ഭായിയെ വളരെയധികം ബഹുമാനമുണ്ടെന്നും എന്നാല്‍ അന്നത്തെ സംഭവത്തില്‍ ഞാൻ തകർന്നുപോയി എന്ന് അശ്വിന്‍ പറഞ്ഞു.

”നമ്മുടെ കൂടെയുള്ളവരുടെ വിജയം ആസ്വദിക്കുന്നത് എത്രത്തോളം പ്രധാനപ്പെതാണെന്ന് എനിക്കറിയാം. കുൽദീപിൻ്റെ നേട്ടത്തിൽ ഞാനും സന്തോഷവാനായിരുന്നു. എനിക്ക് ഓസ്ട്രേലിയയിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല, അവനത് കരസ്ഥമാക്കിയിരിക്കുന്നു. അത് എത്രത്തോളം പ്രധാന നേട്ടമാണെന്ന് എനിക്കറിയാം. ഞാനും നന്നായി ബൗൾ ചെയ്തിട്ടുണ്ടെങ്കിലും 5 വിക്കറ്റ് നേടുവാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവൻ്റെ നേട്ടത്തിൽ ഞാൻ ആത്മാത്ഥമായി സന്തോഷിച്ചിരുന്നു. ഒപ്പം ഓസ്ട്രേലിയയിൽ ആദ്യമായി പരമ്പര നേടിയ സന്തോഷകരമായ നിമിഷമായിരുന്നു അത്. ” അശ്വിൻ പറഞ്ഞു.

പരമ്പര വിജയത്തിനു ശേഷമുള്ള പാര്‍ട്ടിയില്‍ പങ്കുചേരണ്ട എന്ന് അശ്വിന്‍ കരുതിയെങ്കിലും പിന്നീട് ഭാഗമായി. ”ഒരാൾ ജീവിതത്തിൽ മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവൻ്റെ തോളിൽ വെയ്ക്കാൻ ഒരു കയ്യാണ് വേണ്ടത്. അതെൻ്റെ ജീവിതത്തിലെ ഒരു ദുഷ്കരമായ ഘട്ടമായിരുന്നു ” അശ്വിന്‍ പറഞ്ഞു.