11 വര്‍ഷത്തിനു ശേഷം ഇറ്റലി കൈയ്യടക്കി ഇന്‍റര്‍മിലാന്‍

Inter Milan

11 വര്‍ഷത്തിനു ശേഷം ഇതാദ്യമായി സിരീ എ കിരീടം സ്വന്തമാക്കി ഇന്‍റര്‍മിലാന്‍. സസുവോളയോട് രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാന്‍റ സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്നാണ് അന്‍റോണിയോ കോണ്ടയുടെ ടീം സിരി ഏ കിരീടത്തില്‍ മുത്തമിട്ടത്. 4 മത്സരങ്ങള്‍ ബാക്കി നില്‍ക്കേ വളരെ ആധികാരികമായി 13 പോയിന്‍റ് വിത്യാസമാണ് ഇന്‍റര്‍മിലാനുള്ളത്. തുടര്‍ച്ചയായ 9 ലീഗ് വിജയം നേടിയ യുവന്‍റസിന്‍റെ കുതിപ്പിനു ഇതോടെ അവസാനമായി.

ജോസ് മൊറീഞ്ഞോയുടെ കീഴില്‍ നേടിയ ട്രബിള്‍ കിരീടത്തിനു ശേഷം ഇന്‍റര്‍മിലാന്‍ സ്വന്തമാക്കുന്ന ആദ്യ ലീഗ് കിരീടമാണിത്. ഇതോടെ 19ാം ലീഗ് കിരീടമാണ് ഇന്‍റര്‍മിലാന്‍ സ്വന്തമാക്കുന്നത്. ലീഗ് കിരീട കണക്കില്‍ 18 സിരീ എ കിരീടം സ്വന്തമാക്കിയ ഏസി മിലാനെ മറികടന്നു. 36 ലീഗ് കിരീടമുള്ള യുവന്‍റസാണ് ഒന്നാമത്.

അതേ സമയം ചാംപ്യന്‍സ് ലീഗ് സ്ഥാനത്തിനു വേണ്ടി യുവന്‍റസ് പൊരുതുകയാണ്. 66 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീം. ലുക്കാകു – ലൗതാറോ മാര്‍ട്ടിനെസ് ജോഡിയാണ് ഇന്‍റര്‍മിലാനെ കിരീടത്തിലേക്ക് നയിച്ച താരങ്ങള്‍. ഇരുവരും ചേര്‍ന്ന് 36 ലീഗ് ഗോളുകളാണ് നേടിയത്. 34 മത്സരങ്ങളില്‍ 29 ഗോള്‍ മാത്രം വഴങ്ങി പ്രതിരോധത്തിലും മികച്ചു നിന്നു.

Inter Milan Fans
ഇന്‍റര്‍മിലാന്‍ ആരാധകരുടെ ആഹ്ലാദ പ്രകടനം.

നേരത്തെ ശനിയാഴ്ച്ച നടന്ന ലീഗ് മത്സരത്തില്‍ കോര്‍ട്ടോണയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയിരുന്നു. അറ്റ്ലാന്‍റ സമനിലയില്‍ കുരുങ്ങിയതോടെ കണക്കില്‍ ആര്‍ക്കും ഇനി ഇന്‍റര്‍മിലാനെ മറികടക്കാന്‍ കഴിയില്ലാ.

Scroll to Top