ജന്മദിനത്തില്‍ ക്രിക്കറ്റ് ദൈവത്തിനൊപ്പമെത്തി വിരാട് കോഹ്ലി. ഈഡനിലെ പറുദീസയില്‍ സെഞ്ചുറി റെക്കോഡ്

virat kohli 49 scaled

സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസത്തിന്റെ മാസ്മരിക സെഞ്ച്വറി റെക്കോർഡിനൊപ്പമെത്തി സൂപ്പർ താരം വിരാട് കോഹ്ലി. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ചുറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറിലെ 49ആം സെഞ്ചുറിയാണ് വിരാട് മത്സരത്തിൽ നേടിയത്. വളരെ സ്ലോ ആയ പിച്ചിൽ അങ്ങേയറ്റം കഠിന പ്രയത്നത്തിലൂടെ ആയിരുന്നു വിരാട് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഈ സെഞ്ച്വറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ ഒരുപാട് റെക്കോർഡുകൾ തകർത്തറിയാനും വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. കോഹ്ലിയെ സംബന്ധിച്ച് തന്റെ പിറന്നാൾ ദിനത്തിൽ ലഭിച്ച മറ്റൊരു സമ്മാനം കൂടിയാണ് ഈ തകർപ്പൻ സെഞ്ച്വറി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമായിരുന്നു രോഹിത് ശർമ നൽകിയത്. രോഹിത് ശർമ കൂടാരം കയറിയതിന് ശേഷമാണ് വിരാട് കോഹ്ലി ക്രീസിലെത്തിയത്. അല്പം സമയമെടുത്താണ് വിരാട് തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. ഒപ്പം പിച്ച് സ്പിന്നിനെ തുണക്കുന്നു എന്ന് മനസ്സിലാക്കിയ വിരാട് കോഹ്ലി തന്റെ ഇന്നിംഗ്സ് പതിയെ ആക്കുകയായിരുന്നു. ശ്രേയസ് അയ്യരുമൊത്ത് മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് കോഹ്ലി ശ്രമിച്ചത്. അനാവശ്യ ഷോട്ടുകൾ പരമാവധി ഒഴിവാക്കിയാണ് കോഹ്ലി ദക്ഷിണാഫ്രിക്കയെ നേരിട്ടത്. മത്സരത്തിൽ 67 പന്തുകളിൽ നിന്നായിരുന്നു വിരാട് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

ശേഷം അവസാന ഓവറുകൾ വരെ ബാറ്റ് ചെയ്യാനാണ് വിരാട് ശ്രമിച്ചത്. മറുവശത്ത് ശ്രേയസ് അയ്യരുടെയും(77) കെഎൽ രാഹുലിന്റെയും(8) വിക്കറ്റ് ചെറിയ ഇടവേളകളിൽ നഷ്ടമായപ്പോൾ വിരാട് കോഹ്ലി ഒരുവശത്ത് ക്രീസിലുറച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി മാറി. മത്സരത്തിൽ 119 പന്തുകൾ നേരിട്ടായിരുന്നു വിരാട് കോഹ്ലി തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. തന്റെ ഏകദിന കരിയറിലെ 49 ആം സെഞ്ച്വറിയാണ് വിരാട് കോഹ്ലി മത്സരത്തിൽ നേടിയത്. ഇതോടുകൂടി സച്ചിന്റെ സെഞ്ച്വറി റെക്കോർഡിന് ഒപ്പമെത്താൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്.

451 ഇന്നിംഗ്സില്‍ നിന്നാണ് സച്ചിന്‍ 49 സെഞ്ചുറി നേടിയതെങ്കില്‍ വെറും 277 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലിയുടെ നേട്ടം. 31 സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയാണ് മൂന്നാം സ്ഥാനത്ത്.

കോഹ്ലിയെ സംബന്ധിച്ച് വലിയ ചരിത്ര നേട്ടം തന്നെയാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. മാത്രമല്ല മത്സരത്തിൽ ഇന്ത്യയെ ശക്തമായ ഒരു നിലയിൽ എത്തിക്കാനും കോഹ്ലിയുടെ ഈ വെടിക്കെട്ട് ഇന്നിങ്സിന് സാധിച്ചു. എന്നിരുന്നാലും കോഹ്ലിയുടെ ഈ പതിഞ്ഞ താളത്തിലുള്ള ഇന്നിംഗ്സിന് വരും ദിവസങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

Scroll to Top