ഓസ്ട്രേലിയക്കെതിരായ അവസാന ട്വന്റി20 മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിലെ വിജയത്തിന് ശേഷം പ്രസന്റേഷൻ സമയത്ത് സൂര്യകുമാർ യാദവ് ട്രോഫി യുവ താരങ്ങളായ ജിതേഷ് ശർമയ്ക്കും റിങ്കൂ സിങ്ങിനും കൈമാറുകയുണ്ടായി.
ശേഷം സൂര്യകുമാർ മാറിനിൽക്കുകയായിരുന്നു. സൂര്യയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ളവർ. മഹേന്ദ്ര സിംഗ് ധോണിയുടെ പാരമ്പര്യമാണ് സൂര്യകുമാർ യാദവ് പിന്തുടരുന്നത് എന്നാണ് എല്ലാവരും പറയുന്നത്.
2007ലായിരുന്നു മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ഇത്തരമൊരു കാര്യത്തിന് തുടക്കം കുറിച്ചത്. 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പ് വിജയിച്ചശേഷം തന്റെ സഹതാരങ്ങൾക്ക് ട്രോഫി നൽകി ധോണി മാറിനിൽക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷം വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും അടക്കമുള്ള മറ്റ് ഇന്ത്യൻ നായകന്മാരും ഈ പാരമ്പര്യം കാത്തുസൂക്ഷിച്ചു.
ശേഷമാണ് ഇപ്പോൾ സൂര്യകുമാർ യാദവും ഇതേ രീതിയിൽ തന്നെ പെരുമാറിയിരിക്കുന്നത്. സൂര്യകുമാർ യാദവന്റെ ഇത്തരം പ്രവർത്തിയിൽ വലിയ സന്തോഷമുണ്ട് എന്നാണ് മുൻ ഇന്ത്യൻ നായകൻ അഭിഷേക് നായർ ജിയോ സിനിമയിൽ പറഞ്ഞത്. ഇത് വരാനിരിക്കുന്ന നായകന്മാർക്കും ഒരു ഉദാഹരണമാണ് എന്നാണ് അഭിഷേക് പറഞ്ഞത്.
That winning feeling 👏
— BCCI (@BCCI) December 3, 2023
Captain Suryakumar Yadav collects the trophy as #TeamIndia win the T20I series 4⃣-1⃣ 🏆#INDvAUS | @IDFCFIRSTBank pic.twitter.com/IuQsRihlAI
“ഇത്തരമൊരു പാരമ്പര്യം തുടർന്നു പോകുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. സൂര്യകുമാർ യാദവ് ട്രോഫി കൈപ്പറ്റി. അതിനുശേഷം ജിതേഷ് ശർമയ്ക്കും റിങ്കു സിംഗിനും നൽകുകയാണ് ചെയ്തത്. ശേഷം തന്റെ സപ്പോർട്ടിംഗ് സ്റ്റാഫുകളെയും സൂര്യകുമാർ ക്ഷണിക്കുകയുണ്ടായി.”- അഭിഷേക് നായർ പറഞ്ഞു. മത്സരത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 160 എന്ന സ്കോറിൽ എത്തുകയുണ്ടായി. അയ്യരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ പൊരുതാനുള്ള സ്കോർ നൽകിയത്. അയ്യർ 37 പന്തുകളിൽ 53 റൺസാണ് മത്സരത്തിൽ നേടിയത്.
മറുപടി ബാറ്റിംഗിനീറങ്ങിയ ഓസ്ട്രേലിയ മത്സരത്തിന്റെ പല സമയത്തും ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ അവസാന ഓവറിൽ ഒരു ശക്തമായ പ്രകടനത്തിലൂടെ അർഷാദീപ് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. അവസാനമായി ഓസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസാണ്. എന്നാൽ തുടർച്ചയായ ഡോട്ട് ബോളുകൾ എറിഞ്ഞ് അർഷദീപ് ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കി. ഒപ്പം അപകടകാരിയായ മാത്യു വെയ്ഡിനെ ഓവറിലെ മൂന്നാം പന്തിൽ പുറത്താക്കാനും അർഷദീപിന് സാധിച്ചു. ഇതോടെ മത്സരത്തിൽ ഇന്ത്യ 6 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു