ഗവാസ്കർ നൽകിയ ഉപദേശം കേട്ടില്ല, അത് സഞ്ജുവിന്റെ പതനത്തിന് കാരണം. തുറന്ന് പറഞ്ഞ് ശ്രീശാന്ത്.

sanju sad ipl 2023

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു സഞ്ജു സാംസൺ ആരംഭിച്ചത്. കളിച്ച ആദ്യ മത്സരങ്ങളിൽ മികച്ച ഇന്നിങ്സുകളോടെ സഞ്ജു നിറഞ്ഞാടി. എന്നാൽ പിന്നീട് സഞ്ജുവിന്റെ സ്ഥിരത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സീസൺ അവസാനിക്കുമ്പോൾ 14 മത്സരങ്ങളിൽ നിന്നും 362 റൺസ് മാത്രമായിരുന്നു സഞ്ജു സാംസണ് നേടാൻ സാധിച്ചത്. 2022ലെ ഐപിഎൽ സീസണിൽ പുറത്തെടുത്ത പ്രകടനം പോലും സഞ്ജുവിന് ആവർത്തിക്കാൻ സാധിച്ചില്ല. 2023 സീസണിലെ മത്സരത്തിനിടെ സുനിൽ ഗവാസ്കർ സഞ്ജുവിന് നൽകിയ ഉപദേശവും, അത് സഞ്ജു സ്വീകരിക്കാതിരുന്ന സാഹചര്യവും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കേരള ക്രിക്കറ്ററുമായ എസ് ശ്രീശാന്ത്.

2023 ഐപിഎൽ സീസണിനിടെ സുനിൽ ഗവാസ്കർ സഞ്ജുവിന് നൽകിയ ഉപദേശത്തെ പറ്റിയാണ് ശ്രീശാന്ത് സംസാരിച്ചത്. “ഈ ഐപിഎല്ലിൽ സഞ്ജു തുടർച്ചയായ 2-3 മത്സരങ്ങളിൽ മോശം പ്രകടനത്തോടെ പുറത്താവുകയുണ്ടായി. അതിനുശേഷം ഗവാസ്കർ സഞ്ജുവിന്റെ അടുത്ത് വരികയും ഉപദേശിക്കുകയും ചെയ്തു. ‘ക്രീസിലെത്തിയശേഷം ആദ്യ 10 ബോളുകളിൽ വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കണം. ഞങ്ങൾക്ക് നിന്റെ കഴിവിന് നല്ല വിശ്വാസമുണ്ട്. താങ്കൾക്ക് ആദ്യ 12 പന്തുകളിൽ റൺസൊന്നും നേടാൻ സാധിച്ചില്ലെങ്കിലും, അടുത്ത 25 പന്തുകളിൽ 50 റൺസ് നേടാൻ സാധിക്കും.’ ഇതായിരുന്നു ഗവസ്കറുടെ ഉപദേശം. എന്നാൽ ഇത് അനുസരിക്കാൻ സഞ്ജു കൂട്ടാക്കിയില്ല. രാജസ്ഥാന്റെ ലീഗ് സ്റ്റേജിലെ അവസാന മത്സരങ്ങളിലൊന്നിന് ശേഷം സഞ്ജു ഇതിനു മറുപടി നൽകുകയുണ്ടായി. ‘ഇത്തരത്തിൽ കളിക്കുന്നത് മാത്രമാണ് എന്റെ സ്റ്റൈൽ. മറ്റൊന്നും എനിക്ക് അംഗീകരിക്കാനാവില്ല’ എന്നായിരുന്നു സഞ്ജു സാംസൺ പറഞ്ഞത്.”- ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.

See also  ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു. അവസാന 6 ഓവറില്‍ കണ്ടത് മറ്റൊരു ഹര്‍മ്മന്‍ പ്രീതിനെ. മുംബൈ ഇന്ത്യന്‍സ് പ്ലേയോഫില്‍
image 4

എന്നിരുന്നാലും സഞ്ജുവിനെ താൻ സപ്പോർട്ട് ചെയ്യുന്നു എന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. “അണ്ടർ 19 ടീമിൽ എന്റെ നായകത്വത്തിന് കീഴിലായിരുന്നു സഞ്ജു സാംസൺ കളിച്ചത്. അതിനാൽതന്നെ ഞാൻ സഞ്ജുവിനെ സപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 4-5 വർഷങ്ങളായി ഞാൻ ഒരു ക്രിക്കറ്ററായി സഞ്ജുവിനെ കാണാൻ തുടങ്ങി. എപ്പോഴും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കണം എന്നാണ് ഞാൻ സഞ്ജുവിനോട് പറയാറുള്ളത്. ഐപിഎല്ലിനെക്കാൾ ഉപരി അത് ചെയ്യണം. സ്ഥിരതയോടെയുള്ള പ്രകടനങ്ങൾ പുറത്തെടുക്കണം. ഇഷാൻ കിഷനും റിഷഭ് പന്തും എപ്പോഴും സഞ്ജുവിനെക്കാൾ മുകളിലാണ്. ഇപ്പോൾ പന്ത് ടീമിലില്ലെങ്കിലും അയാൾ വലിയൊരു തിരിച്ചുവരവ് നടത്തും. അടുത്തിടെ ഞാൻ പന്തിനെ കാണുകയുണ്ടായി. 6-8 മാസങ്ങൾക്കകംതന്നെ തിരിച്ചു ടീമിലെത്താൻ സാധിക്കുമെന്നാണ് പന്ത് വിശ്വസിക്കുന്നത്.”- ശ്രീശാന്ത് പറഞ്ഞു.

മുൻപും സഞ്ജുവിന്റെ മത്സര ശൈലിയെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എല്ലാത്തരം പിച്ചകളിലും സഞ്ജു ഒരേ രീതിയിൽ തന്നെ കളിക്കാനാണ് ശ്രമിക്കുന്നത് എന്ന് മുൻ ക്രിക്കറ്റർമാരടക്കം അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്തായാലും 2019 ഐപിഎല്ലിലെ മോശം പ്രകടനം സഞ്ജുവിനെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. 2023ൽ 50 ഓവർ ലോകകപ്പടക്കമുള്ള മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ പ്രകടനം ബിസിസിഐ വിലയിരുത്തും എന്ന് ഉറപ്പാണ്. എന്നിരുന്നാലും മികച്ച പ്രകടനങ്ങളോടെ ടീമിലേക്ക് സഞ്ജു തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Scroll to Top