SMAT 2022 : ജമ്മു കാശ്മീരിനെ കേരളം എറിഞ്ഞിട്ടു. 62 റണ്‍സ് വിജയം

കേരള ക്രിക്കറ്റ് ടീം (ഫയൽ ചിത്രം)

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം കേരളം വിജയവഴിയില്‍ തിരിച്ചെത്തി. ജമ്മു കാശ്മീരിനെതിരെയുള്ള മത്സരത്തില്‍ 62 റണ്‍സിന്‍റെ വിജയമാണ് കേരളം നേടിയത്‌. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ജമ്മു കാശ്മീര്‍ 19 ഓവറില്‍ 122 റണ്‍സില്‍ എല്ലാവരും പുറത്തായി

വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മു കാശ്മീരിനു മികച്ച തുടക്കമാണ് ലഭിച്ചത്. 4 ഓവറില്‍ 42 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിചേര്‍ത്തത്. 14 പന്തില്‍ 30 റണ്‍സ് നേടിയ ശുഭ്മാന്‍ കജോരിയയെ പുറത്താക്കി സിജോമോന്‍ ജോസഫ് കേരളത്തിനു ബ്രേക്ക്ത്രൂ നല്‍കി.

പിന്നീട് ജമ്മു കാശ്മീരിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. കേരളത്തിനായി ബേസില്‍ തമ്പിയും ആസീഫും 3 വിക്കറ്റ് നേടി. വൈശാഖ് 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിജോമോന്‍ ജോസഫ്, മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി സച്ചിന്‍ ബേബി 32 പന്തില്‍ 7 ഫോറും 3 സിക്സുമായി 62 റണ്‍സ് നേടി. 56 പന്തില്‍ 6 ഫോറും 1 സിക്സുമായി 61 റണ്‍സ് നേടി സഞ്ചു സാംസണ്‍ മികച്ച പിന്തുണ നല്‍കി. 11 പന്തില്‍ 24 റണ്ണുമായി അബ്ദുള്‍ ബാസിതും ശ്രദ്ദേയ പ്രകടനം നടത്തി.

Read Also -  യാതൊരു ഈഗോയുമില്ലാതെ അവൻ ടീമിനെ നയിക്കുന്നു. സഞ്ജുവിനെ പ്രശംസിച്ച് ആരോൺ ഫിഞ്ച്.
Scroll to Top