രോഹിത് കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഏകദിനത്തിൽ പൂർണമായും ശ്രദ്ധിക്കാൻ തീരുമാനം.

rohit sharma world cup 2023

നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ വിരമിക്കാൻ സാധ്യത എന്ന് റിപ്പോർട്ടുകൾ. കൂടുതലായും ഏകദിനങ്ങളിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുന്നത്. പ്രമുഖ വാർത്താ മാധ്യമമായ പിടിഐയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

50 ഓവർ ലോകകപ്പിന് തൊട്ടുമുൻപായി രോഹിത് ശർമ തന്റെ ട്വന്റി20 ഭാവിയെ പറ്റി ബിസിസിഐയുമായി ചർച്ചകൾ നടത്തിയിരുന്നു എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ക്രിക്കറ്റ് കരിയറിൽ ഇനിയും മുന്നോട്ട് പോകേണ്ടതിനാൽ തന്നെ ട്വന്റി20 ക്രിക്കറ്റിൽ നിന്നും രോഹിത് മാറിനിൽക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

2022 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിരുന്നില്ല. പ്രസ്തുത ലോകകപ്പിൽ രോഹിതായിരുന്നു ഇന്ത്യൻ നായകൻ. ഇംഗ്ലണ്ടിനെതിരെ സെമിഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ശേഷം സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവർ ട്വന്റി20 ക്രിക്കറ്റിൽ കളിക്കില്ല എന്ന രീതിയിൽ ഊഹങ്ങൾ പ്രചരിച്ചിരുന്നു. നിലവിൽ ട്വന്റി20 ക്രിക്കറ്റിൽ യുവതാരങ്ങളെ അണിനിരത്തി ഒരു വലിയ നിര കെട്ടിപ്പടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനിടയാണ് രോഹിതിന്റെ വിരമിക്കൽ വാർത്തകൾ സജീവമായിരിക്കുന്നത്.

ഇതുവരെ ഇന്ത്യക്കായി 148 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ രോഹിത് ശർമ കളിച്ചിട്ടുണ്ട്. ഇതിൽനിന്ന് 3853 റൺസ് രോഹിത് സ്വന്തമാക്കിയിട്ടുള്ളത്. 140 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും രോഹിത് ശർമിക്കുണ്ട്. ഇതുവരെ ട്വന്റി20 ക്രിക്കറ്റിൽ 4 സെഞ്ച്വറികൾ സ്വന്തമാക്കാനും രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്.

Read Also -  ആദ്യ ട്വന്റി20യിൽ സഞ്ജുവിന് പകരം റിഷഭ് പന്ത് ടീമിൽ ? ഗംഭീറിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ.

നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ രോഹിത് ശർമയുടെ ട്വന്റി20 ക്രിക്കറ്റിലെ അഭാവം ഇന്ത്യയെ ബാധിക്കും എന്നത് ഉറപ്പാണ്. ഏകദിന ലോകകപ്പിലടക്കം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു രോഹിത് ശർമ കാഴ്ച വച്ചത്. 2023 ഏകദിന ലോകകപ്പിൽ 597 റൺസ് സ്വന്തമാക്കാൻ ഇന്ത്യൻ നായകന് സാധിച്ചിരുന്നു. മാത്രമല്ല ഇന്ത്യക്കായി പല മത്സരങ്ങളിലും വളരെ ഇമ്പാക്ട് നൽകിയ തുടക്കമാണ് രോഹിത് പുറത്തെടുത്തത്.

കഴിഞ്ഞ സമയങ്ങളിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹർദിക് പാണ്ട്യയായിരുന്നു ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിച്ചിരുന്നത്. എന്നാൽ ഹർദിക് പാണ്ഡ്യക്ക് ലോകകപ്പിനിടെ പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

2024ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യൻ ടീമിന് ഗുണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും രോഹിത് ശർമയും ഹർദിക് പാണ്ഡ്യയും നായക സ്ഥാനത്തേക്ക് ലഭ്യമല്ലെങ്കിൽ സ്റ്റാർ പേസർ ബൂമ്രയാണ് ഇന്ത്യയുടെ അടുത്ത സാധ്യത. എന്തായാലും വരും ദിവസങ്ങളിൽ ഇതേ സംബന്ധിച്ചുള്ള വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്

Scroll to Top