രാഹുലല്ല ഇന്ത്യയുടെ ടെസ്റ്റിലെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. മറ്റൊരു യുവതാരത്തെ നിർദ്ദേശിച്ച് സഞ്ജയ്‌ മഞ്ജരേക്കർ.

KL RAHUL

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ചത് കെഎൽ രാഹുലായിരുന്നു. പരമ്പരയിൽ നിന്ന് ഇഷാൻ കിഷൻ വ്യക്തിപരമായ കാരണത്താൽ മാറിനിൽക്കുകയും, രാഹുലിനെ ഇന്ത്യ കീപ്പറായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രഥമ ചോയ്സ് വിക്കറ്റ് കീപ്പർ കെഎൽ രാഹുലല്ല എന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. റിഷഭ് പന്ത് പരിക്കിൽ നിന്ന് തിരികെയെത്തിയാൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ പന്ത് ആയിരിക്കുമെന്ന് മഞ്ജരേക്കർ പറയുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ ഒരു പ്രധാന ബാറ്ററായി തന്നെ ഇന്ത്യ കണക്കാക്കണമെന്നാണ് മഞ്ജരേക്കറുടെ പക്ഷം.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു രാഹുൽ കാഴ്ചവച്ചത്. സെഞ്ചുറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ 137 പന്തുകൾ നേരിട്ട രാഹുൽ 101 റൺസ് സ്വന്തമാക്കുകയുണ്ടായി. കഴിഞ്ഞ സമയങ്ങളിൽ ശ്രേയസ് അയ്യരുമായി ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി വലിയ പോരാട്ടം തന്നെ രാഹുൽ നടത്തുന്നുണ്ട് എന്ന് മഞ്ജരേക്കർ പറയുന്നു.

“എന്നെ സംബന്ധിച്ച് രാഹുൽ എല്ലാ ഫോർമാറ്റുകളെ പറ്റിയും ചിന്തിക്കുന്ന താരമാണ്. തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കാൻ രാഹുൽ ശ്രമിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ സെഞ്ചുറിയും ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇന്ത്യൻ ടീമിലെ ബാറ്റിംഗ് പൊസിഷനായി ശ്രേയസ് അയ്യരുമായി വലിയ പോരാട്ടം തന്നെ മധ്യനിരയിൽ രാഹുൽ നടത്തിക്കഴിഞ്ഞു. കാരണം ഫിറ്റ്നസ് വീണ്ടെടുത്താൽ അദ്ദേഹം ഇന്ത്യയുടെ പ്രാഥമിക വിക്കറ്റ് കീപ്പറായി മാറും. കാരണം ബാറ്റിങ്ങിലും കീപ്പിങ്ങിലും ഒരുപാട് പ്രതിഭയുള്ള താരമാണ് പന്ത്.”- മഞ്ജരേക്കർ പറയുന്നു.

Read Also -  ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.

ആദ്യ ടെസ്റ്റിലെ രാഹുലിന്റെ സെഞ്ചുറിയെ പ്രശംസിച്ചു കൊണ്ടാണ് മഞ്ജരേക്കർ സംസാരിച്ചത്. എന്നാൽ ആദ്യ ടെസ്റ്റിൽ എൽഗർ 180 റൺസ് നേടിയത് രാഹുലിന് തിരിച്ചടിയായി എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർത്തു. “സെഞ്ചുറിനിൽ രാഹുൽ കളിച്ച ഇന്നിംഗ്സ് അവിശ്വസനീയം തന്നെയായിരുന്നു. നിർഭാഗ്യവശാൽ എൽഗർ മത്സരത്തിൽ 185 റൺസ് നേടുകയും ദക്ഷിണാഫ്രിക്ക 400 റൺസ് സ്വന്തമാക്കുകയും ചെയ്തു.”

“മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്ത സമയത്ത് 260 റൺസ് എന്നത് പ്രയാസകരം തന്നെയായിരുന്നു. അത്തരം ദുർഘടമായ സമയത്ത് ഇന്ത്യൻ ബാറ്റർമാർ മികവ് പുലർത്തിയിരുന്നുവെങ്കിൽ, പരമ്പര നമുക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ് രാഹുൽ നൽകിയിരിക്കുന്നത്. രാഹുൽ കീപ്പിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തുന്നതിനാൽ തന്നെ ഇന്ത്യയ്ക്ക് ടെസ്റ്റ് ടീമിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്താനുള്ള അവസരം ലഭിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പിലും രാഹുലിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കും എന്നാണ് കരുതുന്നത്. മാത്രമല്ല ട്വന്റി20 ഫോർമാറ്റിലേക്കും രാഹുൽ വരും ദിവസങ്ങളിലെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Scroll to Top