ആവേശം വാനോളം. 1 വിക്കറ്റിന് പാകിസ്ഥാനെ തോൽപിച്ച് ദക്ഷിണാഫ്രിക്ക.

SA VS PAK

2023 ഏകദിന ലോകകപ്പിൽ അഞ്ചാം പരാജയം നേരിട്ട് പാക്കിസ്ഥാൻ പട. ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ ആവേശ മത്സരത്തിലാണ് പാക്കിസ്ഥാൻ പരാജയം നേരിട്ടത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 1 വിക്കറ്റിന്റെ പരാജയമായിരുന്നു പാക്കിസ്ഥാനെ തേടിയെത്തിയത്. ഇതോടെ ടൂർണമെന്റിലെ പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ കൂടുതൽ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി സ്പിന്നർ ഷംസിയും പേസർ യാൻസനുമാണ് ബോളിംഗിൽ തിളങ്ങിയത്. ബാറ്റിംഗിൽ എയ്ഡൻ മാക്രം മികവ് പുലർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക പോയ്ന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്

മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും ബാബർ ആസമും മുഹമ്മദ് റിസ്വാനും ചേർന്ന് പാക്കിസ്ഥാനെ കൈപിടിച്ചു കയറ്റുകയായിരുന്നു. ബാബർ ആസാം മത്സരത്തിൽ 65 പന്തുകളിൽ 50 റൺസ് ആണ് നേടിയത്. ഒപ്പം മധ്യനിര ബാറ്റർമാരായ സൗദ് ഷക്കീൽ, ശദാബ് ഖാൻ തുടങ്ങിയവർ അവസാന ഓവറുകളിൽ പാക്കിസ്ഥാനായി കളം നിറഞ്ഞതോടെ പാകിസ്ഥാൻ സ്കോർ കുതിച്ചു. സൗദ് ഷക്കീൽ 52 പന്തുകളിൽ 52 റൺസ് നേടിയപ്പോൾ, ശതാബ് ഖാൻ 36 പന്തുകളിൽ 43 റൺസ് ആണ് നേടിയത്. ഇങ്ങനെ പാക്കിസ്ഥാൻ 270 റൺസിൽ എത്തുകയായിരുന്നു.

എന്നിരുന്നാലും അവസാന ഓവറുകളിൽ വമ്പനടികൾ സാധിക്കാതെ പോയത് പാക്കിസ്ഥാനെ ബാധിച്ചു. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കായി തകർപ്പൻ ബോളിംഗ് പ്രകടനങ്ങളാണ് ബോളർമാർ കാഴ്ചവെച്ചത്. സ്പിന്നർ ഷംസി മത്സരത്തിൽ 60 റൺസ് വിട്ടു നൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മാർക്കോ യാൻസൺ 43 റൺസ് വിട്ടുനൽകി 3 വിക്കറ്റുകൾ നേടി പിന്തുണ നൽകി. 271 എന്ന വിജയലക്ഷം മുന്നിൽ കണ്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു തകർപ്പൻ തുടക്കമാണ് ഡികോക്കും(24) ബാവുമയും(28) നൽകിയത്. എന്നാൽ ഇരുവരുടെയും വിക്കറ്റുകൾ പവർപ്ലെയിൽ നഷ്ടമായത് ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിക്കുകയുണ്ടായി.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ഇതിന് ശേഷമായിരുന്നു മാക്രം ക്രീസിലെത്തിയത്. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും മാക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിക്കുന്നതിനായി പൊരുതി. എല്ലാ പാക്കിസ്ഥാൻ ബോളർമാരെയും വളരെ പക്വതയോടെയാണ് മാക്രം നേരിട്ടത്. മോശം പന്തുകളെ ബൗണ്ടറി കടത്തി മാക്രം പാക്കിസ്ഥാന്റെ അന്തകനായി മാറുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലറെയും(29) കൂട്ടുപിടിച്ച് ഒരു തകർപ്പൻ കൂട്ടുകെട്ട് മാക്രം സൃഷ്ടിച്ചു. മത്സരത്തിൽ 93 പന്തുകളിൽ 91 റൺസാണ് മാക്രം നേടിയത്.

എന്നാൽ കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ സ്വന്തമാക്കി പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരികെ വരികയുണ്ടായി. ഷാഹിൻ അഫ്രിദി അടക്കമുള്ള ബോളർമാർ മത്സരത്തിന്റെ അവസാന സമയങ്ങളിൽ മികവുപുലർത്തിയതോടെ ദക്ഷിണാഫ്രിക്കൻ പ്രതിരോധം തകരുകയായിരുന്നു. അവസാന രണ്ട് വിക്കറ്റുകൾ ശേഷിക്കെ 21 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ വിജയിക്കാൻ വേണ്ടിയിരുന്നത്. ഒമ്പതാം വിക്കറ്റിൽ 10 റൺസ് കൂട്ടിച്ചേർക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഒപ്പം അവസാന വിക്കറ്റിൽ മഹാരാജും ഷംസിയും ചേർന്ന് ഒരു ക്ഷമയുള്ള കൂട്ടുകെട്ട് കെട്ടിപ്പടുത്തതോടെ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി.

Scroll to Top