തിരിച്ചുവരവിൽ ഡക്കായി രോഹിത്. പണി കൊടുത്തത് ഗില്ലിന്റെ മണ്ടത്തരം.

rohit sharma and gill mix up

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ വൻ അബദ്ധത്തിലൂടെ പുറത്തായി ഇന്ത്യൻ നായകൻ രോഹിത് ശർമ. 14 മാസങ്ങൾക്ക് ശേഷം ട്വന്റി20 ക്രിക്കറ്റിലേക്ക് തിരികെയെത്തിയ രോഹിത് ശർമ മത്സരത്തിൽ പൂജ്യനായി മടങ്ങുകയായിരുന്നു. ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ ശുഭമാൻ ഗില്ലുമായി ആശയ വിനിമയത്തിലുണ്ടായ പ്രശ്നം മൂലം രോഹിത് പുറത്താവുകയായിരുന്നു.

മത്സരത്തിൽ പുറത്തായശേഷം ഗില്ലിനോട് വളരെ രോക്ഷാകുലനായാണ് രോഹിത് പെരുമാറിയത്. ശേഷമാണ് രോഹിത് പവലൈനിലേക്ക് നടന്നത്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് വലിയൊരു ബോണസാണ് രോഹിത് ശർമയുടെ വിക്കറ്റിലൂടെ ലഭിച്ചത്.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് സംഭവം നടന്നത്. ഫസൽ ഫറൂക്കി എറിഞ്ഞ പന്ത് രോഹിത് മുൻപിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. മിഡ്‌ ഓഫ്‌ ഫീൽഡറുടെ വലതു വശത്തേക്ക് പന്ത് നിക്ഷേപിച്ച് രോഹിത് റൺസ് കണ്ടെത്താൻ ശ്രമിച്ചു.

എന്നാൽ മിഡ് ഓഫീൽ നിന്ന സദ്രാൻ ഒരു തകർപ്പൻ ഡൈവിലൂടെ പന്ത് തടുക്കുകയായിരുന്നു. ശേഷം രോഹിത് റണ്ണിനായി കുതിച്ചു. എന്നാൽ മറുവശത്ത് ഗിൽ ബോൾ നോക്കി നിൽക്കുകയും, റൺ സ്വന്തമാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്തു. രോഹിത് ഓടി നോൺ സ്ട്രൈക്കർ എൻഡിലെ ക്രീസിലെത്തിയിട്ടും ഗില്‍ തെല്ലും അനങ്ങാതെ നിൽക്കുകയായിരുന്നു.

Read Also -  "ധോണി അവസാനമേ ക്രീസിലെത്തൂ. വലിയ പരിക്കിനോട് പോരാടുന്നു. "- സ്റ്റീഫൻ ഫ്ലമിങ് പറയുന്നു.

ഇതോടെ രോഹിത് ശർമ മത്സരത്തിൽ റൺഔട്ട് ആയി. ശേഷം ഗിലിനോട് നല്ല രീതിയിൽ ദേഷ്യപ്പട്ടാണ് രോഹിത് ശർമ മൈതാനം വിട്ടത്. രണ്ടു പന്തുകൾ നേരിട്ട രോഹിത്തിന് മത്സരത്തിൽ ഒരു റൺ പോലും നേടാനായില്ല.

വളരെക്കാലത്തിന് ശേഷം ടീമിലേക്ക് തിരികെയെത്തിയ രോഹിത്തിന് നിർഭാഗ്യം നിറഞ്ഞ ഒരു മത്സരമായിരുന്നു ആദ്യ ട്വന്റി20. മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യയ്ക്കായി ബോളർമാർ കാഴ്ചവച്ചത്.

അഫ്ഗാനിസ്ഥാൻ നിരയിൽ 27 പന്തുകളിൽ 42 റൺസ് നേടിയ മുഹമ്മദ് നബിയാണ് ബാറ്റിംഗ് തിളങ്ങിയത്. മറ്റു ബാറ്റർമാർക്ക് മികച്ച തുടക്കം ലഭിച്ചങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാൻ തങ്ങളുടെ നിശ്ചിത 20 ഓവറുകളിൽ 158 റൺസായിരുന്നു സ്വന്തമാക്കിയത്.

മത്സരത്തിൽ ഇന്ത്യയ്ക്കായി മുകേഷ് കുമാറും അക്ഷർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമയുടെയും ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ജയസ്വാളും സഞ്ജു സാംസനും ഇല്ലാതെയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയത്.

Scroll to Top