ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് 445 റൺസ്. ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ ബോളിംഗ് വജ്രായുധങ്ങൾ.

ashwin and jurel

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്സിൽ 445 റൺസാണ് സ്വന്തമാക്കിയത്. സെഞ്ച്വറികൾ സ്വന്തമാക്കിയ രോഹിത് ശർമയുടെയും രവീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇത്ര മികച്ച സ്കോർ സമ്മാനിച്ചത്.

ഒപ്പം അരങ്ങേറ്റക്കാരായ സർഫറാസും ജൂറലും മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയും ഉണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ബാറ്റിംഗ് തന്നെയാണ് ആദ്യ ഇന്നിങ്സിൽ കാഴ്ച വച്ചിരിക്കുന്നത്. എന്നിരുന്നാലും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടുക എന്നതും ഇന്ത്യൻ ബോളർമാർക്ക് വെല്ലുവിളിയാണ്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു ദുരന്ത തുടക്കമായിരുന്നു ലഭിച്ചത്. കേവലം 33 റൺസ് നേടുന്നതിനിടെ ഇന്ത്യയുടെ മുൻനിരയിലെ 3 വിക്കറ്റ്കൾ നഷ്ടമായി. ശേഷം നായകൻ രോഹിത് ശർമയും ജഡേജയും ചേർന്നാണ് ഇന്ത്യയുടെ സ്കോറിങ് ഉയർത്തിയത്.

ഇരുവരും ഇന്ത്യക്കായി നാലാം വിക്കറ്റിൽ വെടിക്കെട്ട് കൂട്ടുകെട്ട് കെട്ടിപ്പടുത്തു. 204 റൺസ് ആണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. രോഹിത് ശർമ ഇന്നിങ്സിൽ 196 പന്തുകളിൽ 14 ബൗണ്ടറികളും 3 സിക്സറുകളും അടക്കമാണ് 131 റൺസ് സ്വന്തമാക്കിയത്. ജഡേജ 225 പന്തുകളിലാണ് 112 റൺസ് നേടിയത്.

Read Also -  പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യന്‍ യുവനിര. ടി20 പരമ്പര സ്വന്തമാക്കി.

ഇരുവർക്കും പിന്നാലെ സർഫറാസ് ഖാനും മത്സരത്തിൽ മികവ് പുലർത്തി. ഒരു ഏകദിന ക്രിക്കറ്റിന്റെ ശൈലിയിലാണ് സർഫറസ് ബാറ്റ് വീശിയത്. 66 പന്തുകൾ നേരിട്ട സർഫറാസ് 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 62 റൺസ് നേടി. മത്സരത്തിന്റെ രണ്ടാം ദിവസം ധ്രുവ് ജൂറിലും രവിചന്ദ്രൻ അശ്വിനും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്.

ജൂറൽ 46 റൺസ് നേടിയപ്പോൾ അശ്വിൻ 37 റൺസ് നേടുകയുണ്ടായി. എന്നാൽ ഇംഗ്ലണ്ടിന്റെ ബോളർമാർ ശക്തമായി തിരിച്ചുവരവ് നടത്തിയതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് 445 റൺസിൽ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി 4 വിക്കറ്റുകൾ സ്വന്തമാക്കിയ മാർക്ക് വുഡാണ് ബോളിംഗിൽ തിളങ്ങിയത്. മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് വളരെ ഭേദപ്പെട്ട ഒരു സ്കോർ തന്നെയാണ് ആദ്യ ഇന്നിങ്സിൽ ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും പിച്ച് ബാറ്റിംഗിന് അനുകൂലമാണ് എന്നത് ഇന്ത്യയെ അലട്ടുന്ന കാര്യമാണ്.

ബൂമ്ര, അശ്വിൻ തുടങ്ങിയ ബോളർമാരൊക്കെയും മികവ് പുലർത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന്റെ ആക്രമണ മനോഭാവത്തിനെതിരെ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കൂ. ബാറ്റിംഗ് ഇന്നിംഗ്സിനിടെ പേസർ സിറാജിന് പരിക്കേറ്റതും ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ട്.

Scroll to Top