മുംബൈയില്‍ തയ്യാറാക്കുന്നത് ഇന്ത്യക്ക് അനുകൂലമായ പിച്ച്. ക്യൂറേറ്ററോട് തങ്ങളുടെ ആവശ്യം അറിയിച്ചതായി റിപ്പോര്‍ട്ട്.

ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിനായി സ്ലോ പിച്ച് തയ്യാറാക്കാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി ആരോപണം. ബുധനാഴ്ച ആരംഭിക്കുന്ന മത്സരത്തിന് മുന്നോടിയായി വാങ്കഡെ പിച്ചിലെ ഗ്രാസ് നീക്കം ചെയ്യാൻ ബിസിസിഐ ക്യൂറേറ്റർമാരോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഐസിസി ആണ് ടൂർണമെന്റ് നടത്തുന്നതെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ ഇടപെട്ടത് വന്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ബെംഗളൂരുവിൽ നെതർലൻഡ്‌സിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ ആവശ്യം വാങ്കഡെ ക്യൂറേറ്ററെ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

“ഇന്ത്യന്‍ ടീം മുംബൈയിൽ എത്തുന്നതിന് മുമ്പ് സ്ലോ ട്രാക്ക് തയ്യാറാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി ഒരു മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ‘ഇത് ഒരു സ്പിന്‍ പിച്ചല്ല, പക്ഷേ ടീം സ്ലോ പിച്ച് ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ ഗ്രാസ് കളയാനുള്ള പ്രധാന കാരണം ഇതാണ്,’ ഒരു സോഷ്സ് പറഞ്ഞു.

ടൂർണമെന്റിന് മുമ്പായി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിച്ച് കൺസൾട്ടന്റ് ആൻഡി അറ്റ്കിൻസൺ മുംബൈയിൽ ക്യൂറേറ്റർമാരുടെ യോഗത്തില്‍ വന്നിരുന്നു. മത്സരങ്ങൾക്കായി പിച്ചുകളിൽ നിന്ന് പുല്ല് നീക്കം ചെയ്യാൻ അവർ സമ്മർദ്ദത്തിന് വിധേയരാകരുതെന്ന് അറ്റ്കിൻസൺ പറഞ്ഞിരുന്നു. അന്ന് ബാറ്റിങ്ങിന് അനുകൂലമായ 60-40 പിച്ച് നിര്‍മ്മിക്കാനാണ് ഐസിസി ആവശ്യപ്പെട്ടത്.

സെമിഫൈനലിൽ ബ്ലാക്ക് ക്യാപ്സിനെതിരെ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നീ സ്പിന്നര്‍മാരാണ് കളിക്കുക. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത ഇന്ത്യക്ക് പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, സിറാജ്, മുഹമ്മദ് ഷമി എന്നിവരിലൂടെയും മികച്ച വിജയം സമ്മാനിച്ചട്ടുണ്ട്.