അവന്റെ റോൾ അവന് നന്നായി അറിയാം. ജഡേജയിൽ നിന്ന് തങ്ങൾ പ്രതീക്ഷിച്ചത് കിട്ടുന്നുവെന്ന് രോഹിത്.

F LeeQAbEAAyIZ7 scaled

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു ഓൾറൗണ്ട് പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കാഴ്ചവച്ചത്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയ്ക്ക് ശക്തമായ സംഭാവന നൽകാൻ ജഡേജയ്ക്ക് സാധിച്ചു. ടൂർണമെന്റിലെ ആദ്യ 4 മത്സരങ്ങളിലും ജഡേജയുടെ കഴിവ് വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നില്ല.

എന്നാൽ ശേഷം ബാറ്റ്കൊണ്ടും ബോളുകൊണ്ടും ഇന്ത്യക്കായി വലിയ സംഭാവനകൾ തന്നെയാണ് ജഡേജ നൽകിയിട്ടുള്ളത്. തന്റെ ടീമിലെ റോളിനെ പറ്റി ജഡേജയ്ക്ക് വ്യക്തമായ ബോധ്യമുണ്ട് എന്നായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞത്. ജഡേജയുടെ സംഭാവനകൾ ടീമിന് എല്ലായിപ്പോഴും വിലപ്പെട്ടതാണ് എന്നും രോഹിത് പറയുകയുണ്ടായി.

“അവന് അവന്റെ റോൾ വ്യക്തമായി അറിയാം. മാത്രമല്ല അവനിൽ ഞങ്ങൾ എത്രമാത്രം പ്രതീക്ഷ വെക്കുന്നുണ്ട് എന്നതും ജഡേജയ്ക്ക് ബോധ്യമുണ്ട്.”- രോഹിത് പറഞ്ഞു. ഇന്ത്യയുടെ കഴിഞ്ഞ 4 മത്സരങ്ങളിലും വളരെ നിർണായകമായ പ്രകടനങ്ങളാണ് ജഡേജ കാഴ്ചവച്ചത്. ബാറ്റിംഗിൽ ജഡേജ നൽകിയ സംഭാവനകളും വളരെ വലുതായിരുന്നു. ന്യൂസിലാൻഡിനെതിരെ ജഡേജ 39 റൺസ് നേടി. ശ്രീലങ്കയ്ക്കെതിരെ 35 റൺസ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പുറത്താവാതെ നേടിയ 29 റൺസും വളരെ നിർണായകമായിരുന്നു. ഏഴാം നമ്പറിൽ ഇറങ്ങി ഇന്ത്യക്കായി ഇത്ര മികച്ച സംഭാവനകൾ ജഡേജ നൽകുകയുണ്ടായി. ഒപ്പം കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകൾ സ്വന്തമാക്കാനും ജഡേജയ്ക്ക് സാധിച്ചിരുന്നു. ഇതുവരെ 8 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 33 റൺസ് മാത്രം വിട്ടുനൽകിയാണ് ജഡേജ 5 വിക്കറ്റുകൾ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ നായകൻ ബവൂമയെ പുറത്താക്കിയായിരുന്നു ജഡേജ ആരംഭിച്ചത്. പിന്നീട് അത്ഭുതകരമായ പന്തുകളിൽ കേശവ് മഹാരാജ്, ഡേവിഡ് മില്ലർ തുടങ്ങിയ ബാറ്റർമാരെ കൂടാരം കയറ്റാനും ജഡേജയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ കേവലം 83 റൺസിന് ഓൾഔട്ട് ആക്കിയതിൽ ജഡേജയുടെ പങ്ക് വളരെ വലുതായിരുന്നു. മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ഒരു വലിയ റെക്കോർഡും ജഡേജ തന്റെ പേരിൽ ചേർത്തിട്ടുണ്ട്. ഇന്ത്യക്കായി യുവരാജ് സിംഗിന് ശേഷം ഏകദിന ലോകകപ്പിൽ 5 വിക്കറ്റ്കൾ സ്വന്തമാക്കുന്ന സ്പിന്നർ എന്ന റെക്കോർഡാണ് ജഡേജ പേരിൽ ചേർത്തത്.

ജഡേജയുടെ ഈ സംഭാവനകളെ വളരെയധികം പ്രശംസിച്ചാണ് രോഹിത് സംസാരിച്ചതും. “ഞങ്ങളെ സംബന്ധിച്ച് ജഡേജ വളരെ മികച്ച കളിക്കാരനാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി എല്ലാ ഫോർമാറ്റുകളിലും ജഡേജ കളിക്കുന്നുണ്ട്. ജഡേജ എന്താണെന്ന് കാട്ടിത്തരുന്ന ഒരു ക്ലാസിക് പ്രകടനം തന്നെയായിരുന്നു മത്സരത്തിൽ അദ്ദേഹം കാഴ്ചവച്ചത്. അവസാന ഓവറുകളിൽ ക്രീസിലെത്തി നിർണായകമായ റൺസ് ജഡേജ സ്വന്തമാക്കി. ഒപ്പം വിക്കറ്റുകൾ സ്വന്തമാക്കാനും സാധിച്ചു.”- രോഹിത് പറഞ്ഞു.

Scroll to Top