2023 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനെ തകർത്തെറിഞ്ഞ് ഇന്ത്യ. ആവേശ പോരാട്ടത്തിൽ 70 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് ശ്രേയസ് അയ്യരും വിരാട് കോഹ്ലിയുമായിരുന്നു. ബോളിങ്ങിൽ മുഹമ്മദ് ഷാമിയുടെ അത്യുഗ്രൻ പ്രകടനമാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്. 2019 ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനോടേറ്റ പരാജയത്തിന് ഇതോടെ പകരം വീട്ടിയിരിക്കുകയാണ് ഇന്ത്യ.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ഒരു വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണർമാർ നൽകിയത്. ഒരു വശത്ത് രോഹിത് ശർമ പവർപ്ലേ ഓവറുകളിൽ തന്നെ ന്യൂസിലാൻഡ് ബോളർമാരെ സമ്മർദ്ദത്തിലാക്കി.
മറുവശത്ത് ശുഭ്മാൻ ഗിൽ പക്വതയാർന്ന ഇന്നിങ്സാണ് കാഴ്ചവച്ചത്. മത്സരത്തിൽ രോഹിത് 29 പന്തുകളിൽ 47 റൺസ് നേടി. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയും ഗില്ലിനൊപ്പം ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഗില്‍(80) പരിക്കു മൂലം കൂടാരം കയറിയെങ്കിലും വിരാട് കോലി ഒരു കിടിലൻ ഇന്നിംഗ്സ് തന്നെ കെട്ടിപ്പടുത്തു.
മത്സരത്തിൽ 113 പന്തുകളിൽ 117 റൺസാണ് കോഹ്ലി നേടിയത്. കോഹ്ലിയുടെ ഏകദിന കരിയറിലെ അൻപതാം സെഞ്ചുറിയാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഒപ്പം അവസാന ഓവറുകളിൽ ശ്രേയസ് അയ്യരും വെടിക്കെട്ട് തീർത്തു. അയ്യർ മത്സരത്തിൽ 70 പന്തുകളിൽ 115 റൺസ് നേടി ഇന്ത്യക്ക് മികച്ച സംഭാവന നൽകി. ഇതോടെ ഇന്ത്യയുടെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 397 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും ആക്രമിച്ചു തന്നെയാണ് തുടങ്ങിയത്. എന്നാൽ മുഹമ്മദ് ഷാമി ബോളിംഗ് ക്രീസിൽ എത്തിയതോടെ ന്യൂസിലാൻഡ് പതറി. ന്യൂസിലാൻഡിന് തങ്ങളുടെ ഓപ്പണർമാരായ കോൺവെയെയും(13) രവീന്ദ്രയെയും(13) തുടക്കത്തിൽ തന്നെ നഷ്ടമായി.
എന്നാൽ പിന്നീട് കാണാൻ സാധിച്ചത് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് ആയിരുന്നു. നായകൻ വില്യംസനും ഡാരിൽ മിച്ചലും ചേർന്ന് ന്യൂസിലാൻഡിനെ കൈപിടിച്ചു കയറ്റി. ഇവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 179 റൺസാണ് കൂട്ടിച്ചേർത്തത്. വില്യംസൺ 73 പന്തുകളിൽ 69 നേടി. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ ഡാരിൽ മിച്ചലിനും സാധിച്ചു. ഇതോടെ ന്യൂസിലാൻഡ് മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു.
പക്ഷേ മുഹമ്മദ് ഷാമി തിരികെ ബോളിംഗ് ക്രീസിലെത്തിയതോടെ കളി മാറി. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് ഷാമി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് മിച്ചലും(134) ഫിലിപ്സും(41) ന്യൂസിലാൻഡിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും കൃത്യമായി സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ ബോളർമാർ ഞെട്ടിക്കുകയായിരുന്നു. മത്സരത്തിൽ മുഹമ്മദ് ഷാമി ഇന്ത്യയ്ക്കായി 7 വിക്കറ്റുകൾ സ്വന്തമാക്കി. 2011 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഒരു ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ സ്ഥാനം കണ്ടെത്തുന്നത്.
2019 സെമിയില്‍ തോറ്റത്തിന്‍റെ പ്രതികാരം കൂടിയാണ് ഇന്ത്യ ഇന്ന് വീട്ടിയത്.