രക്ഷകനായി രോഹിത് ശർമ. സമ്മർദത്തിന് വഴങ്ങാതെ തകർപ്പൻ ഇന്നിങ്സ്.

rohit sharma cwc 2023 vs england

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ബാറ്റിംഗിൽ രക്ഷകനായി രോഹിത് ശർമ. ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞ സാഹചര്യത്തിൽ രോഹിത് ശർമയുടെ ഒരു പക്വതയാർന്ന ഇന്നിങ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 40ന് 3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റാൻ രോഹിത്തിന്റെ ഈ തകർപ്പൻ ഇന്നിങ്സിന് സാധിച്ചു. മത്സരത്തിൽ 87 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികവാർന്ന പ്രകടനം പുറത്തെടുത്ത രോഹിത്തിന്റെ മറ്റൊരു തകർപ്പൻ ഇന്നിങ്സ് ആയിരുന്നു ഇംഗ്ലണ്ടിനെതിരെ കണ്ടത്. രോഹിത് ലോകകപ്പിലെ തന്റെ ഫോം ആവർത്തിക്കുന്നത് ഇന്ത്യയ്ക്ക് ആവേശം പകരുന്നു. എന്നിരുന്നാലും മുൻനിര തകർന്നടിഞ്ഞത് ഇന്ത്യയ്ക്ക് നിരാശയുണ്ടാക്കി.

ലക്നൗവിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തുകയായിരുന്നു. പതിവിന് വിപരീതമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ഓപ്പൺ ശുഭമാൻ ഗിൽ(9) വിരാട് കോഹ്ലി(0) ശ്രേയസ് അയ്യർ(4) എന്നിവർ ടീമിന് സംഭാവനകൾ നൽകാതെ പുറത്തായതോടെ മത്സരത്തിൽ ഇന്ത്യ ബാക്ഫുട്ടിലേക്ക് മാറുകയായിരുന്നു. അതോടുകൂടി രോഹിത് ശർമ തന്റെ ആക്രമണ സമീപനത്തിൽ മാറ്റം വരുത്തി. ഒരു നായകന്റെ ഇന്നിംഗ്സാണ് പിന്നീട് മത്സരത്തിൽ രോഹിത് കാഴ്ചവച്ചത്. ആദ്യ പന്തുകളിൽ ആക്രമിച്ചു തുടങ്ങിയ രോഹിത് പിന്നീട് തന്റെ രാജ്യത്തിനായി ശൈലി മാറ്റുകയായിരുന്നു. 40ന് 3 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനെ കെഎൽ രാഹുലുമൊപ്പം ചേർന്ന് കൈപിടിച്ചു കയറ്റാനാണ് രോഹിത് ശ്രമിച്ചത്.

See also  പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

ഇതിൽ രോഹിത് വലിയ രീതിയിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ബോളർമാരെ വളരെ കരുതലോടെ തന്നെ നേരിട്ടാണ് രോഹിത് തന്റെ ഇന്നിംഗ്സ് പടുത്തുയർത്തിയത്. മത്സരത്തിൽ 61 പന്തുകളിൽ നിന്നാണ് രോഹിത് തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. രാഹുലിനൊപ്പം(39) ചേർന്ന് അഞ്ചാം വിക്കറ്റിൽ 91 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും രോഹിത്തിന് സാധിച്ചു. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെ രോഹിത് ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. രാഹുൽ പുറത്തായ ശേഷവും വളരെ പക്വതയോടെ തന്നെയാണ് രോഹിത് ശർമ കളിച്ചത് അവസാന ഓവറുകളിൽ ഇന്ത്യക്കായി റൺസ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത് ബാറ്റ് വീശിയത്.

എന്നാൽ മത്സരത്തിന്റെ 37ആം ഓവറിൽ അദിൽ റഷീദിന്റെ പന്തിൽ രോഹിത് ശർമ കൂടാരം കയറുകയായിരുന്നു. ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്. മത്സരത്തിൽ 101 പന്തുകൾ നേരിട്ട രോഹിത് 87 റൺസ് ആണ് നേടിയത്. 10 ബൗണ്ടറികളും മൂന്ന് സിക്സറുകളും രോഹിത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. വലിയൊരു തകർച്ചയിലേക്ക് പോയ ഇന്ത്യൻ ടീമിനെയാണ് രോഹിത് ശർമ തന്റെ പക്വതയാർന്ന ബാറ്റിംഗ് കൊണ്ട് കൈപിടിച്ചു കയറ്റിയിരിക്കുന്നത്. മത്സരത്തിൽ ഒരു ശക്തമായ സ്കോർ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ നിര.

Scroll to Top