“എല്ലാ സ്പിന്നർമാരെയും പോലല്ല, ബിഷണോയി വേറെ ലെവൽ ഐറ്റമാണ്”. തുറന്ന് പറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം.

ravi bishnoi

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ വളരെ മികച്ച ബോളിംഗ് പ്രകടനമാണ് ഇന്ത്യയുടെ സ്പിന്നർ രവി ബിഷണോയി പുറത്തെടുത്തത്. 5 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് ബിഷണോയി പരമ്പരയിൽ സ്വന്തമാക്കിയത്. ഇതോടുകൂടി പരമ്പരയിലെ താരമായും ബിഷണോയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പരമ്പരയിലൂടനീളം ഓസ്ട്രേലിയൻ ബാറ്റിംഗ് നിര മുട്ടുമടക്കിയത് ബിഷണോയിയുടെ സ്പിന്നിങ് തന്ത്രങ്ങൾക്ക് മുൻപിലായിരുന്നു.

ഈ മികച്ച പ്രകടനത്തിന് ശേഷം ബിഷണോയിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. മറ്റു ബോളർമാരിൽ നിന്ന് ബിഷണോയി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ് മുരളീധരൻ പറഞ്ഞത്.

എല്ലാ കാലത്തും മികച്ച ഒരു സ്പിന്നർമാരുടെ നിര ഇന്ത്യൻ ടീമിന് ഉണ്ടായിരുന്നു എന്ന് മുരളീധരൻ പറയുന്നു. “എല്ലാ ജനറേഷനിലും ഇന്ത്യയ്ക്ക് ഒരു നല്ല സെറ്റ് സ്പിന്നർമാർ ഉണ്ടായിരുന്നു. അനിൽ കുംബ്ലെ മുതൽ രവിചന്ദ്രൻ അശ്വിൻ വരെ അത് കാണാൻ സാധിച്ചു. പിന്നീട് ഇപ്പോഴും യുവ സ്പിന്നർമാർ ഇന്ത്യക്കായി മികവ് പുലർത്തുന്നു. ബിഷണോയി മറ്റ് ലെഗ് സ്പിന്നർമാരിൽ നിന്ന് വളരെ വ്യത്യസ്തനാണ്.

എല്ലായിപ്പോഴും വളരെ സ്പീഡിലാണ് ബിഷണോയി ഈ പന്തറിയാറുള്ളത്. മാത്രമല്ല പന്തിനെ സ്ലൈഡ് ചെയ്യിക്കാനും ബിഷണോയിക്ക് സാധിക്കുന്നു. അക്ഷർ പട്ടേലും വളരെ കൃത്യതയുള്ള ബോളറാണ്. അയാൾ ബോൾ അധികം സ്പിൻ ചെയ്യിക്കാറില്ല. വാഷിംഗ്ടൺ സുന്ദറും ഇതേ പോലെ തന്നെയാണ്. കാരണം അയാൾക്കും ഒരുപാട് ടേൺ ലഭിക്കില്ല. എന്നിരുന്നാലും കൃത്യതയോടെയും വളരെ സ്പീഡിലും വാഷിംഗ്ടൺ പന്തറിയാറുണ്ട്.”- മുരളീധരൻ പറഞ്ഞു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ഏതുതരത്തിലാണ് ഒരു സ്പിന്നർ ട്വന്റി20 ക്രിക്കറ്റിൽ ബാറ്റർമാരെ നേരിടേണ്ടത് എന്നും മുരളീധരൻ പറയുന്നു. “ഒരു ബോളറെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം അയാളുടെ ഫീൽഡിനനുസരിച്ച് പന്തറിയുക എന്നതാണ്. കൃത്യമായി ഒരു ഫീൽഡ് സെറ്റ് ചെയ്യുകയും ആ ഫീൽഡിനനുസരിച്ച് പന്ത് എറിയാൻ ബോളർ തയ്യാറാവുകയും ചെയ്യണം. മാത്രമല്ല ഇതിനൊപ്പം ബാറ്ററുടെ ശക്തമായ ഏരിയയെന്ത് എന്ന് കൃത്യമായി സ്പിന്നർ വിലയിരുത്തണം.”- മുത്തയ്യാ മുരളീധരൻ പറഞ്ഞു വയ്ക്കുന്നു.

ഇന്ത്യക്കായി ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ വളരെ പക്വതയാർന്ന ബോളിങ് പ്രകടനമായിരുന്നു അക്ഷർ പട്ടേലും രവി ബിഷണോയിയും പുറത്തെടുത്തത്. ഓസ്ട്രേലിയൻ ബാറ്റർമാർ പരമ്പരയിലുടനീളം ഈ ബോളർമാർക്ക് മുൻപിൽ മുട്ടുമടക്കുകയുണ്ടായി. പരമ്പരയിലെ അഞ്ചാം ട്വന്റി20 മത്സരത്തിലും വലിയ ഒരു വഴിത്തിരിവാണ് ഇരു സ്പിന്നർമാരും സൃഷ്ടിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആവേശം തന്നെയാണ് ഈ സ്പിന്നർമാരുടെ പ്രകടനം. വരും മത്സരത്തിലും ഇരുവരും ഇത്തരത്തിൽ മികവ് പുലർത്തി ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കും എന്ന് പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top