പാകിസ്ഥാനെതിരായ ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ പൂർണ്ണമായി ആധിപത്യം സ്ഥാപിച്ച ഇന്ത്യ 228 റൺസിന്റെ കൂറ്റൻ വിജയമാണ് നേടിയിരിക്കുന്നത്. പാകിസ്ഥാനെ സംബന്ധിച്ച് നാണംകെട്ട പരാജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കായി ബാറ്റിംഗിൽ കെഎൽ രാഹുലും വിരാട് കോഹ്ലിയും സെഞ്ചുറികളുമായി മിന്നിത്തിളങ്ങിയപ്പോൾ, ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഒരു തട്ടുപൊളിപ്പൻ പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്. ഏകദിനത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്.
![നാണംകെട്ട ചരിത്ര തോല്‍വി ഏറ്റവാങ്ങി പാക്കിസ്ഥാന്‍. ഇന്ത്യക്ക് 228 റണ്‍സ് വിജയം. 3 F5vhSfhaAAAs1oj](https://sportsfan.in/wp-content/uploads/2023/09/F5vhSfhaAAAs1oj-1024x683.jpeg)
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാൻ ബോളർമാർക്കുമേൽ ആദ്യ സമയങ്ങളിൽ തന്നെ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. നായകൻ രോഹിത് ശർമയും(56) ശുഭ്മാൻ ഗില്ലും(58) ചേർന്ന് ഒരു തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 121 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ കോഹ്ലിയും രാഹുലും ഈ ട്രെൻഡ് ആവർത്തിച്ചപ്പോൾ മത്സരം ഇന്ത്യയുടെ കൈപ്പിടിയിൽ എത്തുകയായിരുന്നു. മൂന്നാം വിക്കറ്റിൽ കോഹ്ലിയും രാഹുലും ചേർന്ന് 233 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.
ഇതോടുകൂടി ഇന്ത്യ മത്സരത്തിൽ ശക്തമായ നിലയിൽ ഫിനിഷ് ചെയ്തു. കോഹ്ലി മത്സരത്തിൽ 94 പന്തുകളിൽ ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 122 റൺസ് നേടി. രാഹുൽ 106 പന്തുകളിൽ 12 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 111 റൺസാണ് നേടിയത്. ഇങ്ങനെ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 356 എന്ന ഭീമാകാരമായി സ്കോറിൽ എത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കം മുതൽ പിഴക്കുന്നതാണ് കണ്ടത്. ഇന്ത്യൻ ബോളർമാർ കൃത്യമായ ലൈനും ലെങ്തും കണ്ടെത്തിയതോടെ പാക്കിസ്ഥാന് മുട്ട് വിറക്കാൻ തുടങ്ങി.
![നാണംകെട്ട ചരിത്ര തോല്‍വി ഏറ്റവാങ്ങി പാക്കിസ്ഥാന്‍. ഇന്ത്യക്ക് 228 റണ്‍സ് വിജയം. 4 F5wr7RvagAAgl4t](https://sportsfan.in/wp-content/uploads/2023/09/F5wr7RvagAAgl4t-1024x683.jpeg)
പാക്കിസ്ഥാൻ നിരയിൽ ഒരു ബാറ്റർക്കു പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മറുവശത്ത് ഇന്ത്യക്കായി ബോളർമാരൊക്കെയും മികവ് പുലർത്തി. എട്ടോവറുകളിൽ 25 റൺസ് മാത്രം വിട്ട് നൽകി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ കുൽദീപാണ് ഇന്ത്യക്കായി ബോളിങ്ങിൽ മികവ് പുലർത്തിയത്. ഒപ്പം മറ്റു ബോളർമാരും കൃത്യമായ സംഭാവന നൽകിയപ്പോൾ ഇന്ത്യ മത്സരത്തിൽ 228 റൺസിന്റെ പടുകൂറ്റൻ വിജയം എത്തിപ്പിടിക്കുകയായിരുന്നു. ഇത്ര ഭീമാകാരമായ വിജയം ഇന്ത്യയ്ക്ക് മുൻപോട്ടു പോകുമ്പോൾ നെറ്റ് റൺ റേറ്റ്ൽ വലിയ സഹായകരമായി മാറും എന്ന കാര്യത്തിൽ സംശയമില്ല..