2023 ഏകദിന ലോകകപ്പിലെ ഇന്ത്യയ്ക്കായുള്ള തന്റെ ആദ്യ മത്സരത്തിൽ തീയായി മുഹമ്മദ് ഷാമി. മത്സരത്തിൽ മറ്റു പല ഇന്ത്യൻ ബോളർമാരും വിക്കറ്റുകൾ സ്വന്തമാക്കാൻ ബുദ്ധിമുട്ടിയപ്പോൾ മുഹമ്മദ് ഷാമി ഒരു തട്ടുപൊളിപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ നേടി മുഹമ്മദ് ഷാമി ഇന്ത്യൻ ബോളിങ്ങിന്റെ നട്ടെല്ലായി മാറുകയായിരുന്നു.
മാത്രമല്ല ഏകദിന ലോകകപ്പിൽ രണ്ടു തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബോളർ എന്ന റെക്കോർഡ് മുഹമ്മദ് ഷാമി ഇതോടെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ടൂർണമെന്റിലെ ഇന്ത്യൻ താരങ്ങളുടെ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്തെത്താനും ഷാമിക്ക് ഈ മത്സരത്തിലൂടെ കഴിഞ്ഞു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷാമി, താൻ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. ന്യൂസിലാൻഡ് ഓപ്പണർ യങ്ങിന്റെ വിക്കറ്റാണ് ഷാമി സ്വന്തമാക്കിയത്. യങ്ങിനെ ബൗൾഡാക്കിയാണ് മുഹമ്മദ് ഷാമി ആരംഭിച്ചത്. പിന്നീട് ന്യൂസിനാൻഡ് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. എന്നാൽ ഈ കൂട്ടുകെട്ട് പൊളിക്കാനും മുഹമ്മദ് ഷാമി വേണ്ടിവന്നു. ഇന്ത്യക്ക് ക്രീസിൽ വലിയ ഭീഷണി സൃഷ്ടിച്ച രവീന്ദ്രയെ പുറത്താക്കിയാണ് മുഹമ്മദ് ഷാമി ഇന്ത്യയ്ക്ക് വലിയൊരു ബ്രേക്ക് നൽകിയത്.
ശേഷം ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ഷാമി തീയായി മാറുകയായിരുന്നു. ന്യൂസിലാന്റിന്റെ സെഞ്ചുറിയൻ ഡാരിൽ മിച്ചൽ, ഓൾറൗണ്ടർ സാന്റ്നർ, മാറ്റ് ഹെൻട്രി എന്നിവരുടെ വിക്കറ്റുകളാണ് അവസാന ഓവറുകളിൽ മുഹമ്മദ് ഷാമി നേടിയത്. ഇതോടുകൂടി തന്റെ അഞ്ചു വിക്കറ്റ് നേട്ടം മുഹമ്മദ് ഷാമി കൈവരിക്കുകയായിരുന്നു. മത്സരത്തിൽ നിശ്ചിത 10 ഓവറുകളിൽ ഷാമി 54 റൺസ് മാത്രമാണ് വിട്ടുനൽകിയത്. 5 വിക്കറ്റുകൾ ഷാമി സ്വന്തമാക്കി. 5.4 എക്കണോമി റെറ്റിലാണ് ഷാമിയുടെ ഈ നേട്ടം.
എന്തായാലും ന്യൂസിലാൻഡിനെ ഞെട്ടിച്ചു കൊണ്ടാണ് ഷാമി 2023 ഏകദിന ലോകകപ്പിലെ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മുഹമ്മദ് ഷാമിയെ ഇന്ത്യ ആദ്യ മത്സരങ്ങൾ മുതൽ കളിപ്പിക്കാതിരുന്നത് എന്നത് വലിയ ചോദ്യമായിരുന്നു. ഈ ചോദ്യം ഉയരാനുള്ള കൃത്യമായ കാരണമാണ് ഷാമി മത്സരത്തിലെ പ്രകടനത്തിലൂടെ പുറത്തെടുത്തിരിക്കുന്നത്. ന്യൂസിലാൻഡിനെ മത്സരത്തിൽ 273 എന്ന സ്കോറിലൊതുക്കാൻ ഷാമിയുടെ ഈ വെടിക്കെട്ട് ബോളിംഗ് വളരെയധികം സഹായകരമായിട്ടുണ്ട്. ഇന്ത്യ മത്സരത്തിൽ ഈ സ്കോർ മറികടന്ന് വിജയം സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.