പോരാളി രാഹുൽ ഷോ .. അവിസ്മരണീയ സെഞ്ച്വറി നേടി പോരാട്ടം.. രക്ഷക ഇന്നിങ്സ്..

GCRvHREXMAAtTGx e1703668494904

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി കെഎൽ രാഹുൽ. പൂർണമായും ബോളിങ്ങിന് അനുകൂലമായ പിച്ചിൽ മറ്റ് ഇന്ത്യൻ ബാറ്റർമാർ മുട്ടുകുത്തിയപ്പോൾ കെഎൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് കാണാൻ സാധിച്ചത്. ബാറ്റിംഗിന് പ്രതികൂലമായ സാഹചര്യത്തിൽ മുഴുവൻ ദക്ഷിണാഫ്രിക്കൻ ബോളർമാരെയും കരുതലോടെ നേരിട്ടാണ് രാഹുൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിന്റെ കൂടുതൽ സമയവും വാലറ്റക്കാരെ കൂട്ടുപിടിച്ച് ആയിരുന്നു രാഹുൽ മുന്നേറിയത്. ഈ പൊരുതി നേടിയ സെഞ്ച്വറിയോടെ ഇന്ത്യയെ മികച്ച ഒരു നിലയിലെത്തിക്കാനും രാഹുലിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ഇന്ത്യ തകർന്നടിഞ്ഞ സാഹചര്യത്തിലായിരുന്നു രാഹുൽ ക്രീസിലെത്തിയത്. ശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ച് രാഹുൽ മുന്നേറുകയായിരുന്നു. തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് വളരെ കരുതലോടെയാണ് രാഹുൽ കളിച്ചത്. പിച്ചിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് ലഭിച്ച സഹായം രാഹുൽ കൃത്യമായി മനസ്സിലാക്കി. ഒരോവറിൽ പകുതിയിലധികം പന്തുകളും താൻ നേരിടുന്നുണ്ട് എന്ന് രാഹുൽ ഉറപ്പുവരുത്തിയിരുന്നു. ശേഷം വാലറ്റ ബാറ്റർമാരെ പൂർണ്ണമായും വിശ്വസിച്ച് മുൻപിലേക്ക് പോകാനും രാഹുലിന് സാധിച്ചു. ഇതോടെ മത്സരത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കാൻ രാഹുലിന് സാധിച്ചിരുന്നു.

Read Also -  "അന്ന് പാകിസ്ഥാൻ ഏറ്റവും ഭയന്നിരുന്നത് സച്ചിനെയാണ് " മുൻ പാക് താരം.

ഇന്നിംഗ്സിൽ 133 പന്തുകൾ നേരിട്ടാണ് രാഹുൽ തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. രാഹുലിന്റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറിയാണ് മത്സരത്തിൽ പിറന്നത്. 14 ബൗണ്ടറികളും 4 സിക്സറുകളും രാഹുലിന്റെ ഈ സ്പെഷ്യൽ ഇന്നിങ്സിൽ ഉൾപ്പെട്ടു. പല കാരണങ്ങൾ കൊണ്ടും വളരെ മികച്ച ഇന്നിങ്സാണ് രാഹുൽ മത്സരത്തിൽ കാഴ്ചവച്ചത്. പലപ്പോഴും മത്സരത്തിനിടെ മഴ അതിഥിയായി എത്തിയപ്പോൾ ബാറ്റിംഗിന്റെ ഫ്ലോ ബാറ്റർമാർക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും രാഹുലിന്റെ പ്രകടനത്തെ ബാധിച്ചില്ല എന്നതാണ് വസ്തുത.

രാഹുലിന്റെ ഈ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയ്ക്ക് ശക്തമായ ഒരു സ്കോർ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. രാഹുലിന് പുറമേ ശ്രേയസ് അയ്യർ, വിരാട് കോഹ്ലി എന്നിവർ ഇന്ത്യയ്ക്ക് അല്പസമയം ക്രീസിൽ ഉറയ്ക്കുകയുണ്ടായി. എന്നിരുന്നാലും സൂപ്പർ താരങ്ങളൊന്നും വലിയ ഇന്നിങ്സ് കെട്ടിപ്പടുക്കാതിരുന്നത് ഇന്ത്യയെ മത്സരത്തിൽ ബാധിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ ഒരു ചെറിയ സ്കോറിന് ഒതുക്കി മുന്നേറുക എന്നതാണ് ഇന്ത്യയുടെ രണ്ടാം ദിവസത്തെ ലക്ഷ്യം. ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തിൽ ബുംറയും പ്രസീദ് കൃഷ്ണയും അടക്കമുള്ള ബോളർമാർ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Scroll to Top