“ധോണിയാണ് മികച്ച നായകനെന്ന് എല്ലാവരും പറയും. പക്ഷേ രോഹിതാണ്”. അശ്വിന്റെ പ്രസ്താവന..

rohit sharma

2023 ഏകദിന ലോകകപ്പിൽ ഒരു സ്വപ്ന റൺ തന്നെയായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ കൃത്യമായ ആധിപത്യം മറ്റു ടീമുകൾക്ക് മേൽ സ്ഥാപിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ ഫൈനൽ മത്സരത്തിൽ നിർണായകമായ സമയത്ത് ഇന്ത്യ കളി മറക്കുകയായിരുന്നു. എന്നിരുന്നാലും രോഹിത് ശർമയുടെ നായകത്വത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മഹേന്ദ്ര സിംഗ് ധോണിയെ പോലെ തന്നെ ഇന്ത്യൻ താരങ്ങളെ അടുത്തറിയാവുന്ന നായകനാണ് രോഹിത് ശർമ എന്ന് അശ്വിൻ പറയുന്നു. ടീമിനെ സംബന്ധിച്ച് കൃത്യമായ ബോധ്യം എല്ലായിപ്പോഴും രോഹിത് ശർമയ്ക്കുണ്ട് എന്നും അശ്വിൻ കൂട്ടിച്ചേർക്കുകയുണ്ടായി.

“നമ്മൾ ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും എടുത്തു കാട്ടുന്ന കാര്യമാണ് ധോണി. ധോണി ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് എന്ന് എല്ലാവരും പറയാറുണ്ട്. പക്ഷേ രോഹിത് ശർമയും അതേപോലെ തന്നെയുള്ള താരമാണ്. ടീമിലുള്ള എല്ലാ താരങ്ങളെപ്പറ്റിയും പൂർണമായും രോഹിത് ശർമയ്ക്ക് അറിയാം.

എല്ലാവരുടെയും ഇഷ്ടവും ഇഷ്ടക്കേടും രോഹിത് ശർമയ്ക്ക് മനസ്സിലാവും. എല്ലാ താരങ്ങളുടെയും പൂർണമായ വികാരം മനസ്സിലാക്കാനുള്ള കഴിവ് രോഹിത്തിനുണ്ട്. തന്റെ സഹതാരങ്ങളുമായി വ്യക്തിപരമായി സമയം ചിലവഴിക്കാനും രോഹിത് പ്രയത്നിക്കാറുണ്ട്.”- അശ്വിൻ പറയുന്നു.

ഇതോടൊപ്പം ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ തനിക്ക് കളിക്കാൻ സാധിക്കാതെ വന്നതിൽ നിരാശയുണ്ടെന്നും, എന്നാൽ രോഹിത്തിന്റെ തീരുമാനം അംഗീകരിക്കുകയാണ് ചെയ്തതെന്നുമാണ് അശ്വിൻ പറഞ്ഞത്. ടീം കോമ്പിനേഷൻ അനുസരിച്ചാണ് അന്ന് കളിക്കളത്തിൽ താരങ്ങൾ ഇറങ്ങിയത് എന്ന് അശ്വിൻ കൂട്ടിച്ചേർത്തു. “സത്യസന്ധമായി പറഞ്ഞാൽ രോഹിതിന്റെ ചിന്തകൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ കളിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

അതിനായി 3 ദിവസത്തോളം ഞാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അതേസമയം തന്നെ ടീമിനായി പ്രചോദനം നൽകാനും ഞാൻ ശ്രമിച്ചിരുന്നു. എനിക്ക് അവസരം ലഭിച്ചില്ലെങ്കിൽ ടീമിനായി ആവശ്യമായ ഡ്രിങ്ക്സും മറ്റും നൽകുകയും ചെയ്യണമെന്ന് ഞാൻ കണക്കുകൂട്ടിയിരുന്നു. എല്ലാത്തിനും ഞാൻ മാനസികമായി തയ്യാറായിരുന്നു.”- അശ്വിൻ കൂട്ടിച്ചേർത്തു.

ലോകകപ്പിലൂടനീളം രോഹിത് ശർമയുടെ തീരുമാനങ്ങൾ ശരിയായി മാറുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ ടീമിന്റെ ചില തീരുമാനങ്ങൾ പാളി. എന്നിരുന്നാലും എല്ലാം കൊണ്ടും ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ലോകകപ്പാണ് അവസാനിച്ചത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും ബിസിസിഐ കരാർ കാലാവധി നീട്ടിക്കൊടുത്തതും. 2024 ട്വന്റി20 ലോകകപ്പിൽ ശക്തമായ ഒരു തിരിച്ചുവരവ് നടത്തി കിരീടം ചൂടുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഇപ്പോൾ.

Scroll to Top