ലബുഷെയ്‌നിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി കരുത്തായി : ബ്രിസ്‌ബേൻ ടെസ്റ്റിൽ ആദ്യ ദിനം ഓസീസ് മേൽക്കൈ

media handler

ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ക്രിക്കറ്റ്  ടെസ്റ്റിന്റെ ആദ്യദിനം  ഓസീസ് ടീമിന്  ആധിപത്യം . ബ്രിസ്‌ബേനില്‍ ഒന്നാം ദിനം കളി നിർത്തുമ്പോൾ   അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ  274 റണ്‍സെടുത്തിട്ടുണ്ട്  . മര്‍നസ് ലബുഷെയ്‌നിന്റെ സെഞ്ചുറി (108)യാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് കളിക്കുന്ന മറ്റൊരു താരം വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നായകൻ  ടിം പെയ്ന്‍ (38), കാമറൂണ്‍ ഗ്രീന്‍ (28) എന്നിവരാണ്  ഇപ്പോൾ ക്രീസിൽ .

ടോസ് നേടി ബാറ്റിംഗ്  ആരംഭിച്ച ഓസീസിന്റെ ഓപ്പണിംഗ് സഖ്യം ഇത്തവണയും നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ വാര്‍ണര്‍  ഡ്രസിങ് റൂമിൽ  തിരിച്ചെത്തി.  സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. സെക്കന്‍ഡ് സ്ലിപ്പില്‍ നിന്ന് തന്റെ വലത്തോട് ഡൈവ് ചെയ്ത രോഹിത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പന്ത് അനായാസം  കയ്യിലൊതുക്കി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലാണ്
വാർണർ ടീമിന്  മികച്ച തുടക്കം നൽകുവാനാവാതെ  മടങ്ങുന്നത്.  പരിക്കേറ്റ പുകോവ്‌സികിയുടെ പകരക്കാരനായ ഹാരിസും (5) പെട്ടന്ന് തന്നെ മടങ്ങി. ഷാര്‍ദുല്‍ താക്കൂറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. ഇടങ്കയ്യനായ ഹാരിസ് പന്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌ക്വയര്‍ ലെഗില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി  പുറത്താക്കുകയായിരുന്നു .

എന്നാൽ സ്റ്റീവന്‍ സമിത്ത് (36), മാത്യൂ വെയ്ഡ് (45) എന്നിവര്‍ക്കൊപ്പം ലബുഷെയ്ന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. സ്മിത്തിനൊപ്പം 70 റണ്‍സും വെയ്ഡിനൊപ്പം 113 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് സ്റ്റീവ് സ്മിത്തിന്റെ പ്രധാനപ്പെട്ട വിക്കറ്റ് അരങ്ങേറ്റക്കാരൻ വാഷിംഗ്‌ടൺ സുന്ദർ നേടി .പാഡിലേക്ക് കുത്തിതിരിഞ്ഞുവരുമായിരുന്ന സുന്ദറിന്റെ ഒരു ടോസ് ഡെലിവറി ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയാണ് നടരാജന്റെ ഇരട്ട പ്രഹരം. നാലാം വിക്കറ്റിൽ  വെയ്ഡ്- ലബൂഷെയ്ന്‍ സഖ്യം വലിയ കൂട്ടുകെട്ടിലേക്ക് നീങ്ങികൊണ്ടിരിക്കെയാണ് നടരാജന്‍ ബ്രേക്ക് ത്രൂ നല്‍കിയത്. വെയ്ഡിനെ താക്കൂറിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ ലബൂഷെയ്‌നും നടരാജന്റെ പന്തില്‍ മുന്നില്‍ കീഴടങ്ങി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?

നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍  തന്റെ   അഞ്ചാം സെഞ്ചുറിയാണ് ലബുഷെയ്ന്‍ പൂർത്തിയാക്കിയത് . 204 പന്തില്‍ ഒമ്പത്  ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു   താരത്തിന്റെ ഇന്നിങ്‌സ്. ലബുഷെയ്ന്‍  38 റൺസിൽ നില്‍ക്കെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗള്ളിയില്‍ ക്യാച്ച്  അവസരം നഷ്ടമാക്കി. ഇതിന് കനത്ത വില നൽകേണ്ടി വരുന്നതാണ് പിന്നീട് ഓസീസ് ഇന്നിങ്സിൽ കണ്ടത് .

ഇപ്പോള്‍ ക്രീസിലുള്ള പെയ്ന്‍- ഗ്രീന്‍ സഖ്യം വളരെ കരുതലോടെയാണ്  ബാറ്റ് വീശുന്നത്. ഇരുവരും ഇതിനോടകം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാളെ തുടക്കത്തില്‍ തന്നെ ഇവരെ പുറത്തായെങ്കില്‍ മാത്രമേ ഇന്ത്യക്ക് മത്സരത്തിലേക്ക്  തിരിച്ചുവരാന്‍ സാധിക്കൂ. പെയ്ന്‍ ഇതുവരെ അഞ്ച് ബൗണ്ടറികള്‍ നേടി. ഗ്രീന്‍ മൂന്ന് ഫോറും നേടിയിട്ടുണ്ട്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, നടരാജന്‍.

ടീം ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യൂ വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍ , ടിം പെയ്ന്‍ (നായകൻ ), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.


Scroll to Top