ടി20 ലോകകപ്പില്‍ പുതിയ നിയമങ്ങളുമായി ഐസിസി. ഇക്കാര്യം ഉള്‍പ്പെടുത്തുന്നത് ഇതാദ്യം

ഒക്ടോബര്‍ 17 മുതലാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒമാനിലും, യുഏഈ യിലും ആയി നടക്കുന്ന ടൂര്‍ണമെന്‍റ് നവംമ്പര്‍ 14 വരെ നീളും. ബിസിസിഐ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റ് കോവിഡ് വ്യാപനം കാരണമാണ് അറബ് രാജ്യത്തേക്ക് മാറ്റിയത്. ഇത്തവണ പുതിയ മാറ്റങ്ങളുമായാണ് ഐസിസി ടി20 ലോകകപ്പ് നടത്തുക.

ഇതാദ്യമായി പുരഷ ടി20 ലോകകപ്പില്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം അരങ്ങേറ്റം കുറിക്കുന്നു. ഒരു ടീമിനു രണ്ട് വീതം റിവ്യൂകള്‍ ഒരു ഇന്നിംഗ്സില്‍ ലഭിക്കും. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഒരു അധിക റിവ്യൂ കൂടി ഉള്‍പ്പെടുത്താന്‍ ഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് സാഹചര്യങ്ങള്‍ കാരണം പരിചയസമ്പന്നരായ അംപയര്‍മാരുടെ കുറവ് പരിഗണിച്ചാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍. ഇത് പ്രകാരം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ 2 ഉം ടെസ്റ്റില്‍ 3 തവണെയും ടീമുകള്‍ക്ക് വിജയകരമല്ലാത്ത അംപയറുടെ തീരുമാനം ചോദ്യം ചെയ്യാം

അവസാനമായി 2016 ലാണ് ടി20 ലോകകപ്പ് നടന്നത്. അന്ന് ടി20 യില്‍ റിവ്യൂ സിസ്റ്റം ഉപയോഗിച്ചിരുന്നില്ലാ. അതേ സമയം വനിതകളുടെ 2018, 2020 ടി20 ലോകകപ്പില്‍ ഡിആര്‍എസ് ഉള്‍പ്പെടുത്തിയിരുന്നു.

മഴയോ മറ്റ് കാരണങ്ങള്‍കൊണ്ടോ മത്സരം തടസ്സപ്പെട്ടാല്‍ വിജയിയെ കണ്ടെത്തുവാന്‍ പുതിയ നിയമം ഐസിസി ഏര്‍പ്പെടുത്തി. ഗ്രൂപ്പ് സ്റ്റേജ് ഘട്ടത്തില്‍ ഇരു ടീമും അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമേ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ കണ്ടെത്താന്‍ പാടുള്ളു. എന്നാല്‍ സെമിഫൈനലിലും ഫൈനല്‍ മത്സരങ്ങളിലും കുറഞ്ഞത് ഇരു ടീമും പത്തോവര്‍ വീതം ബാറ്റ് ചെയ്യണം എന്നാല്‍ മാത്രമാണ് ഡിഎല്‍എസ് വഴി വിജയിയെ കണ്ടത്തൂ എന്ന് ഐസിസി അറിയിക്കുന്നത്.