ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ടീം ഇന്ത്യ : അശ്വിന് 5 വിക്കറ്റ്

images 2021 02 14T165400.526

ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക്  195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329  റൺസ് എതിരെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ ഇംഗ്ലീഷ് പട തകർന്നടിഞ്ഞു .  ഇംഗ്ലണ്ട് ടീം 134 റൺസിൽ ഏവരും  പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലീഷ് നിരയുടെ നട്ടെല്ലൊടിച്ചത്. അക്‌സര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 42 റണ്‍സ് നേടിയ  വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംബിച്ച ഇന്ത്യ  ഒരു വിക്കറ്റ് നഷ്ടത്തിൽ 54   റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം ദിവസത്തെ കളി നിർത്തുമ്പോൾ ഇന്ത്യക്ക്  മൊത്തം 249 റൺസിന്റെ ലീഡ് ഉണ്ട് .

ആറിന് 300 എന്ന നിലയില്‍ രണ്ടാം ദിനം  ബാറ്റിംഗ് പുനാരാരംഭിച്ച  ഇന്ത്യക്ക് ഇന്ന് 29 റൺസ്  കൂടി മാത്രമാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കാനായത്. അതിനിടെയിൽ ബാക്കി 4  വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി . നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിൽ രോഹിത് ശർമ്മ സെഞ്ച്വറിയും അജിങ്ക്യ രഹാനെയും ഋഷഭ് പന്തും അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ റിഷാബ് പന്ത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ  നേടിയ  അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അൽപ്പം  ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പന്ത് 58 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ്മ 161 റൺസും രഹാനെ 67 റൺസുമെടുത്താണ് പുറത്തായത്.അതേസമയം ഇന്ത്യൻ  നായകൻ വിരാട് കോഹ്ലി അടക്കം 6 ഇന്ത്യൻ താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ഇതിൽ തന്നെ മൂന്ന് പേർ പൂജ്യത്തിനാണ് പുറത്തായത് എന്നതാണ് രസകരമായ കാര്യം .

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി ബാറ്റിങ്ങുമായി ഇറങ്ങിയ ഇംഗ്ലണ്ട് ടീം തുടക്കത്തിലെ പ്രഹരമേറ്റു .ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ പേസർ ഇഷാന്ത് ശർമ്മ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു .തന്റെ  ആദ്യ ഓവറില്‍ തന്നെ ഓപ്പണർ  ബേണ്‍സ്  ഇഷാന്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റും സ്പിന്നര്‍മാര്‍ക്കായിരുന്നു. നല്ല രീതിയില്‍ കളിച്ചുവരികയായിരുന്ന സ്ലിബി അശ്വിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ലെഗ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ കോലിക്ക് ക്യാച്ച് നല്‍കി.

Read Also -  പാണ്ഡ്യയും പന്തുമല്ല, ഇന്ത്യയുടെ ഭാവി നായകന്മാർ അവരാണ്.അമ്പാട്ടി റായിഡു പറയുന്നു.

എന്നാൽ ഇന്ത്യൻ ക്യാംപിന്  ഏറെ സന്തോഷം നൽകിയത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ വിക്കറ്റ് വീണതാണ് .ഇടംകയ്യൻ സ്പിന്നർ  അക്‌സറിന്റെ പന്തില്‍ സ്വീപ്പിന് ശ്രമിച്ചപ്പോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അശ്വിന് ക്യാച്ച് സമ്മാനിച്ചു. അക്‌സറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റായിരുന്നു അത്. ലഞ്ചിന് തൊട്ടുമുമ്പുള്ള പന്തില്‍ ലോറന്‍സിനേയും അശ്വിന്‍ പറഞ്ഞയച്ചു. അശ്വിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍  ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നൽകി താരം മടങ്ങി .

പിന്നീട് കൃത്യമായ ഇടവേളകളിൽ ഇംഗ്ലീഷ് നിരയുടെ വിക്കറ്റുകൾ വീഴുവാൻ തുടങ്ങി .ശേഷം ആദ്യ ടെസ്റ്റിൽ ആക്രമണശൈലിയിൽ ബാറ്റേന്തിയ സ്റ്റോക്ക്‌സിനെ അശ്വിൻ പുറത്താക്കി .അശ്വിന്റെ ഒരു മനോഹരമായ പന്തിൽ ബെൻ സ്റ്റോക്സിന്റെ കുറ്റി തെറിച്ചു .പോപ്, സിറാജിന്റെ പന്തില്‍  വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി.  ശേഷം അല്‍പനേരം ക്രീസിൽ  പിടിച്ചുനിന്ന മൊയീന്‍ അലി അക്‌സറിന്റെ പന്തില്‍ സ്ലിപ്പില്‍ അജിങ്ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കി. സ്റ്റോണ്‍, അശ്വിന്റെ പന്തില്‍ മിഡ് വിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി.

പിന്നീട്് ലീച്ചിനെ തന്റെ രണ്ടാം സ്പെല്ലിൽ ബൗളിങ്ങിന് വന്ന ഇഷാന്ത് റിഷാബ് പന്തിന്റെ കൈകളിൽ എത്തിച്ചു .
ബ്രോഡിനെ അശ്വിൻ ക്ലീൻ ബൗൾഡ് ആക്കിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു .ഇതിനിടെ 42 റൺസ് നേടി പുറത്താകാതെ നിന്ന  ബെന്‍ ഫോക്‌സ് ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ഭീഷണില്‍ നിന്ന് കരകയറ്റിയിരുന്നു. അശ്വിൻ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് , അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റും നേടി .അശ്വിന്റെ ടെസ്റ്റ് കരിയറിലെ മുപ്പതാം 5 വിക്കറ്റ് പ്രകടനമാണിത് .

രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ ഇന്ത്യക്ക് ഓപ്പണർ  ശുഭ്മാൻ  ഗില്ലിന്റെ  വിക്കറ്റ് മാത്രമാണ് നഷ്ടമായത് . 14 റൺസ് നേടിയ താരത്തെ ലീച്ച്‌ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു .രോഹിത്  ശർമ്മ (25 റൺസ് ) ,ചേതേശ്വർ പൂജാര (7 റൺസ് ) എന്നിവർ പുറത്താകാതെ രണ്ടാം ദിനം കളി അവസാനിപ്പിച്ചു .



Scroll to Top