പത്ത് പേരുമായി ചുരുങ്ങിയ റയൽ മാഡ്രിഡിനെതിരെ ലെവന്റെക്കു വിജയം

Real Madrid vs Levante

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്‍റെ പ്രായശ്ചിത്തം റോജര്‍ മാര്‍ട്ടി ചെയ്തപ്പോള്‍ ലാലീഗ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ലെവാന്‍റക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പത്തു പേരുമായി ചുരുങ്ങിയ റയലിനെതിരെ വിജയം നേടിയത്.

മത്സരം തുടങ്ങി ആദ്യ 9 മിനിറ്റിനുള്ളില്‍ തന്നെ ലെവാന്‍റെ സ്ട്രൈക്കര്‍ സെര്‍ജിയോ ലിയോണിന്‍റെ ഗോള്‍ശ്രമം തടയാന്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് ഡിഫന്‍റര്‍ ഏദര്‍ മിലിഷ്യാവോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ആദ്യം മഞ്ഞ കാര്‍ഡാണ് പുറത്തെടുത്തതെങ്കിലും വാറിലൂടെ ചുവപ്പ് കാര്‍ഡാവുകയായിരുന്നു. പത്തു പേരുമായി ചുരുങ്ങിയെങ്കിലും മത്സരത്തിലെ ആദ്യ ഗോള്‍ റയല്‍ മാഡ്രിഡ് നേടി. ലെവാന്‍റെ പ്രതിരോധനിര കീറി മുറിച്ച ടോണി ക്രൂസിന്‍റെ പാസ്സില്‍ നിന്നും അസെന്‍സിയോ ലീഡ് നേടികൊടുത്തു.

എന്നാല്‍ 32ാം മിനിറ്റില്‍ മൊറാലസിലൂടെ ലെവാന്‍റെ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ലെവാന്‍റെക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചെങ്കിലും, റോജര്‍ മാര്‍ട്ടിയുടെ കിക്ക് തിബോ കോര്‍ട്ടോ തടഞ്ഞിട്ടു. എന്നാല്‍ മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചത് റോജറിന്‍റെ ഗോളിലൂടെയായിരുന്നു.

ലാലിഗ പോയിന്റ് പട്ടികയിൽ 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. തുടർച്ചയായ 9 അപരാജിത ലാലിഗ കുതുപ്പിനാണ് ഇതോടെ അവസാനമായത്.

Scroll to Top