ഏഴാം തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസ്സി.

20211130 073609 scaled

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന വിഖ്യാതമായ ബാലണ്‍ ഡി ഓര്‍ പുരസ്കാരം അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി സ്വന്തമാക്കി. ബാഴ്സലോണക്കു വേണ്ടിയും അര്‍ജന്‍റീനക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പുരസ്കാരത്തിനു അര്‍ഹനാക്കിയത്. കഴിഞ്ഞ സീസണിൽ 30 ഗോൾ കണ്ടെത്തിയ മെസ്സി അർജന്റീന ജേഴ്‌സിയിലെ ആദ്യ അന്താരാഷ്‍ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വർഷമാണ്.

ബയേണ്‍ മ്യൂണിക്കിന്‍റെ ലെവന്‍ഡോസ്കിയാണ് പുരസ്കാര പട്ടികയില്‍ രണ്ടാമത് എത്തിയത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും കൈവശമുള്ള കരുത്തിൽ ജോർജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയർത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത്തവണ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ജോർജീഞ്ഞോ, കരീം ബെൻസേമ, എൻഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.

മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരത്തിന് പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, മികച്ച വനിത താരമായി സ്പെയിനി‍ന്‍റെ അലക്സിയ പുട്ടെല്ലാസ്, മികച്ച ഗോള്‍കീപ്പറായി ഇറ്റാലിയന്‍ താരം ജിയാന്‍ലുയിഗി ഡൊന്നറുമ്മ, മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിന് സ്പെയിനി‍ന്‍റെ പെഡ്രി ഗോണ്‍സാലോസ് എന്നിവരും അര്‍ഹരായി.

ഒരിക്കല്‍ക്കൂടി ഇവിടെയെത്തിയത് മഹത്തായ അനുഭവമാണെന്നു മെസ്സി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു. രണ്ടു വര്‍ഷം മുമ്ബ് ബാലണ്‍ ഡിയോര്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതു അവസാനത്തേത് ആയിരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. കോപ്പ അമേരിക്ക കിരീടവിജയമാണ് ഇത്തവണ നിര്‍ണായകമായതെന്നും മെസ്സി വ്യക്തമാക്കി. ഇതിനു മുന്‍പ് 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിലായിരുന്നു മെസ്സിയുടെ ബാലൻ ഡി ഓർ നേട്ടങ്ങള്‍.

Scroll to Top