രവീന്ദ്ര ജഡേജക്ക് ഇന്ന് ശസ്ത്രകിയ : ബ്രിസ്‌ബേൻ ടെസ്റ്റിൽ പകരക്കാരനായി പേസർ എത്തിയേക്കും

315040.4

സിഡ്നി ക്രിക്കറ്റ്  ടെസ്റ്റിനിടെ പരിക്കേറ്റ  ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ശസ്‌ത്രക്രിയക്ക് വിധേയനാവും.  മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റാർക്കിന്റെ പന്തിൽ  ജഡേജയുടെ കൈവിരലിന് പൊട്ടലേൽക്കുകയായിരുന്നു. ഇതേത്തുട‍ർന്ന് ജഡേജ രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞിരുന്നില്ല.

ഇന്നത്തെ ശസ്‌ത്രക്രിയക്ക് ശേഷം ജഡേജയ്ക്ക്  കുറഞ്ഞത് നാലാഴ്‌ച എങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലണ്ടിനെതിരായ  ഇന്ത്യയിൽ നടക്കുന്ന  ആദ്യ രണ്ട് ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമാവും. അടുത്തമാസം അഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തുടങ്ങുക.  അതേസമയം ജഡേജയ്‌ക്ക് പകരം ബ്രിസ്‌ബേൻ ടെസ്റ്റിൽ പേസര്‍ ഷ‍ാർദുൽ താക്കൂറിന് അവസരം കിട്ടാനാണ് സാധ്യത. 

നേരത്തെ പരിക്കിനെ അവഗണിച്ചും സിഡ്‌നിയിലെ അവസാന ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഡ്രസിംഗ് റൂമില്‍ ജഡേജ  പാഡണിഞ്ഞ്   തയ്യാറായിരുന്നു .
തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന്‍ വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും എന്ന് ചില മാധ്യമ  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍  ആറാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിന്‍-വിഹാരി സഖ്യം  ഇന്ത്യക്ക് വീരോചിത  സമനില സമ്മാനിച്ചപ്പോള്‍ ജഡേജക്ക് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. 

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

സിഡ്‌നി  ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 28 റണ്‍സും നാല് വിക്കറ്റുമായി ജഡേജ  ഓൾറൗണ്ട്   പ്രകടനത്താൽ തിളങ്ങിയിരുന്നു. പരിക്കേറ്റിട്ടും ബാറ്റിംഗ് തുടരുകയായിരുന്നു താരം. ബ്രിസ്‌ബേനില്‍ 15-ാം തീയതി ആരംഭിക്കുന്ന നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ജഡേജ കളിക്കാത്തത് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. പരമ്പര വിജയികളെ തീരുമാനിക്കുക ഈ മത്സരമാണ്. 

പരിക്കേറ്റ സഹതാരങ്ങളായ  ബുംറയും , ഹനുമാ വിഹാരിയും നാലാം ടെസ്റ്റ് കളിക്കില്ല എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട് .

Scroll to Top