2008 ഐപിഎൽ തുടങ്ങിയതു മുതൽ ഒരുപാട് നാടകീയ സംഭവങ്ങൾ മൈതാനത്ത് ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ടൂർണമെന്റിന്റെ ആദ്യ എഡിഷനിൽ ഇന്ത്യയുടെ മുൻ താരം ഹർഭജൻ സിംഗ് മലയാളി താരം ശ്രീശാന്തിന്റെ മുഖത്തടിച്ചത്. മത്സരത്തിനുശേഷം മൈതാനത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ശ്രീശാന്തിന്റെ മുഖം ഇന്നും ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവില്ല. അതിനു പിന്നാലെ ഒരുപാട് വിവാദങ്ങളും ഹർഭജൻ സിംഗിനെതിരെ പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം ഈ സംഭവത്തെ പറ്റി സംസാരിക്കുകയാണ് മലയാളി താരം എസ് ശ്രീശാന്ത്. അന്നുണ്ടായ സംഭവം ചെറിയൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്നാണ് ശ്രീശാന്ത് ഇപ്പോൾ പറയുന്നത്.
തന്റെ ജീവിതത്തിൽ ഹർഭജൻ സിങ് എപ്പോഴും ഒരു നല്ല സുഹൃത്താണെന്ന് ശ്രീശാന്ത് പറയുകയുണ്ടായി. “ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അന്നത്തെ സംഭവം ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടായതായിരുന്നു. എന്നാൽ മാധ്യമങ്ങൾ അതിൽ വലിയ അർത്ഥം കണ്ടു. എന്റെ കരിയറിന്റെ തുടക്കം മുതൽ ഹർഭജൻ സിംഗ് എന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ സമയങ്ങളിൽ കമന്ററി ബോക്സിലേക്കായുള്ള നിർദ്ദേശങ്ങൾ പോലും ഹർഭജൻ എനിക്ക് നൽകിയിരുന്നു. അദ്ദേഹം എന്നെ ഒരുപാട് പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ എനിക്ക് ഹർഭജനോട് നന്ദിയുണ്ട്.”- ശ്രീശാന്ത് പറഞ്ഞു.
മുൻപ് ഈ സംഭവത്തിൽ തനിക്ക് തെറ്റു പറ്റിയതിനെ പറ്റി ഹർഭജൻ സിംഗും സംസാരിക്കുകയുണ്ടായി. “അന്ന് സംഭവിച്ചത് എന്റെ തെറ്റാണ്. ഞാനാണ് അന്ന് പിഴവ് ചെയ്തത്. ഞാൻ മൂലം എന്റെ സഹതാരങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായി. മൈതാനത്ത് അന്ന് ഞാൻ എങ്ങനെയാണ് ശ്രീശാന്തിനെ കണ്ടത് എന്നത് എന്റെ തെറ്റായിരുന്നു. അതൊരിക്കലും സംഭവിക്കാനും പാടുള്ളതായിരുന്നില്ല. ഇപ്പോഴും ഞാൻ ആലോചിക്കുന്നത് അന്നതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ്.”- ഹർഭജൻ സിംഗ് പറയുകയുണ്ടായി.
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചാവിഷയമായ ഒന്നുതന്നെയായിരുന്നു ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം. എന്നിരുന്നാലും പിന്നീട് ഇരു ക്രിക്കറ്റർമാരും ഇന്ത്യക്കായി 2011 ലോകകപ്പ് ടീമിൽ അണിനിരന്നിരുന്നു. ഹർഭജൻ സിംഗ് 2021 ഡിസംബറിൽ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, 2022 മാർച്ചിലായിരുന്നു ശ്രീശാന്ത് തന്റെ ക്രിക്കറ്റിലെ പടിയിറക്കം വെളിപ്പെടുത്തിയത്.