സൗത്താഫ്രിക്കയെ വിറപ്പിച്ച് നേപ്പാള്‍. ഒരു റണ്ണിനു വീണുപോയി.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാൾ. അത്യന്തം ആവേശകരമായ മത്സരത്തിൽ പൂർണ്ണമായും ദക്ഷിണാഫ്രിക്കൻ ടീമിനെ പോരാട്ടവീര്യത്താൽ വിറപ്പിക്കാൻ നേപ്പാളിന് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ കേവലം 115 റൺസിന് നേപ്പാൾ ഒതുക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ പല സമയത്തും നേപ്പാൾ ദക്ഷിണാഫ്രിക്കയുടെ മുൻപിൽ തന്നെയായിരുന്നു. എന്നാൽ അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത് വലിയൊരു അട്ടിമറിയിൽ നിന്ന് ദക്ഷിണാഫ്രിക്ക രക്ഷപ്പെടുകയാണ് ഉണ്ടായത്. നേപ്പാളിന്റെ പോരാട്ടവീര്യം പൂർണമായും മനസ്സിലായ മത്സരമാണ് അവസാനിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയായി തുടക്കത്തിൽ റീസാ ഹെൻറിക്സ് ക്രീസിലുറച്ചെങ്കിലും കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. നേപ്പാളിന്റെ ബോളർമാരുടെ മുൻപിൽ ദക്ഷിണാഫ്രിക്ക വിറക്കുന്നതാണ് തുടക്കത്തിൽ തന്നെ കണ്ടത്. ഹെൻറിക്സ് മത്സരത്തിൽ 43 റൺസ് നേടിയെങ്കിലും 49 പന്തുകളാണ് നേരിട്ടത്.

ശേഷം നായകൻ മാക്രം 22 പന്തുകളിൽ 15 റൺസ് നേടി. എന്നാൽ അവസാന ഓവറുകളിൽ സ്കോറിങ് റേറ്റ് ഉയർത്തുക എന്നുള്ളത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു.

18 പന്തുകളിൽ 25 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ് മാത്രമാണ് അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കയ്ക്കായി കുറച്ചെങ്കിലും പൊരുതിയത്. ഇങ്ങനെ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് കേവലം 115 റൺസിൽ അവസാനിക്കുകയായിരുന്നു. മറുവശത്ത് നേപ്പാളിനായി കുശാൽ ഭൂർട്ടൽ 4 വിക്കറ്റുകളും ദീപേന്ദ്ര സിംഗ് 3 വിക്കറ്റുകളും സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിംഗ് ആരംഭിച്ച നേപ്പാളിനായി ഭൂർട്ടൽ കരുതലോടെയാണ് ആരംഭിച്ചത്. ആസിഫ് ഷെയ്ക്കിനെയും കൂട്ടുപിടിച്ച് പതിയെ റൺസ് കണ്ടെത്താനാണ് താരം ശ്രമിച്ചത്. ഭൂർട്ടൽ മത്സരത്തിൽ 21 പന്തുകളിൽ 13 റൺസ് ആണ് നേടിയത്.

എന്നാൽ ആസിഫ് ഷെയ്ക്ക് ക്രീസിലുറച്ച് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദന സൃഷ്ടിച്ചു. ഒപ്പം നാലാമനായി അനിൽ ഷായും തിളങ്ങിയതോടെ നേപ്പാൾ വിജയ പ്രതീക്ഷ കണ്ടെത്തി. 24 പന്തുകളിൽ 27 റൺസാണ് അനിൽ ഷാ മത്സരത്തിൽ നേടിയത്. അവസാനം 3 ഓവറുകളിൽ 18 റൺസ് ആയിരുന്നു നേപ്പാളിനെ വിജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ ഓവറിൽ അപകടകാരിയായ ദിപേന്ദ്ര സിംഗിനെ(6) പുറത്താക്കി ഷംസി ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ശേഷം 42 റൺസ് നേടിയ ആസിഫ് ഷെയ്ക്കും മടങ്ങിയതോടെ നേപ്പാൾ മത്സരത്തിൽ പിന്നിലേക്ക് പോവുകയായിരുന്നു.

ശേഷം അടുത്ത ഓവറിലും ദക്ഷിണാഫ്രിക്ക നന്നായിത്തന്നെ തുടങ്ങി. എന്നാൽ ഓവറിലെ നാലാം പന്തിൽ സിക്സർ നേടി സോമ്പാൽ കാമി നേപ്പാളിന്റെ വീര്യം കാട്ടി. അവസാന ഓവറിൽ 8 റൺസായിരുന്നു നേപ്പാളിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി സ്വന്തമാക്കിയതോടെ നേപ്പാളിന്റെ വിജയലക്ഷ്യം 3 പന്തുകളിൽ 4 റൺസായി.

അടുത്ത പന്തിൽ ഗുൽസൺ 2 റൺസ് കൂടി നേടിയതോടെ നേപ്പാൾ വിജയത്തിലേക്ക് അടുത്തു. അവസാന പന്തിൽ 2 റൺസായിരുന്നു നേപ്പാളിന് വിജയിക്കാൻ വേണ്ടത്. പക്ഷേ ഒരു അവിശ്വസനീയ റൺഔട്ടിലൂടെ ക്ലാസൺ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു മത്സരത്തിൽ ഒരു റണ്ണിന്റെ വിജയമാണ്ദക്ഷിണാഫ്രിക്ക നേടിയത്.