സിംമ്പാവേക്കെതിരെ നടക്കുന്ന അവസാന ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ താരം ഹഷ്മത്തുള്ള ഷാഹിദിക്ക് ഇരട്ട സെഞ്ചുറി. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അഫ്ഗാനിസ്ഥാന്‍ താരം ഇരട്ട സെഞ്ചുറി നേടുന്നത്. അബുദാബിയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ, നാലു വിക്കറ്റ് നഷ്ടത്തിൽ 545 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
ഷാഹിദി ഇരട്ട സെഞ്ചുറി നേടിയതിനു പിന്നാലെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സ് ഡിക്ലെയര്‍ ചെയ്തു. 443 പന്തുകള്‍ നേരിട്ട് 21 ഫോറും 1 സിക്സും നേടിയാണ് ഷാഹിദിയുടെ ഇരട്ട സെഞ്ചുറി നേട്ടം.
ഒട്ടേറെ റെക്കോഡുകളാണ് അബുദാബി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഫ്ഗാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന സ്കോറാണിത്. ഇതിനു മുന്‍പ് ബംഗ്ലാദേശിനെതിരെ നേടിയ 342 റണ്ണാണ് ഇതിനു മുന്‍പത്തെ വലിയ സ്കോര്‍. അഫ്ഗാനിസ്ഥാനു വേണ്ടി ഏറ്റവും വലിയ കൂട്ടുകെട്ടും ഈ ടെസ്റ്റില്‍ പിറന്നു. ക്യാപ്റ്റൻ അസ്ഗറിനൊപ്പം 307 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി. ക്യാപ്റ്റൻ അസ്ഗർ 164 റൺസെടുത്ത് പുറത്തായി.