രാജസ്ഥാൻ റോയൽസിന്റെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരിക്കേറ്റ് സഞ്ജു സാംസൺ പുറത്ത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ശേഷമാണ് സഞ്ജുവിന് പരിക്കേറ്റത്. വിപ്രാജ് നിഗം എറിഞ്ഞ ഒരു പന്തിൽ കട്ട് ഷോട്ട് കളിക്കുന്നതിനിടെ സഞ്ജുവിന്റെ റിപ്സിന് പരിക്കേൽക്കുകയായിരുന്നു. ശേഷം 19 പന്തുകളിൽ 31 റൺസ് നേടിയ സഞ്ജു റിട്ടയേർഡ് ഹർട്ടായി മൈതാനം വിട്ടു. 2 ബൗണ്ടറികളും 3 സിക്സറുകളുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. മികച്ച തുടക്കം ലഭിച്ച ശേഷമാണ് സഞ്ജുവിന് ഇത്തരത്തിൽ മൈതാനത്തുനിന്ന് പോകേണ്ടി വന്നത്.
മത്സരത്തിൽ 189 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി ഓപ്പണറായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ സിക്സർ നേടിയാണ് സഞ്ജു സാംസൺ തന്റെ ആക്രമണം ആരംഭിച്ചത്. ശേഷം എതിർവശത്ത് ജയസ്വാളിന് ആവശ്യമായ പിന്തുണ നൽകാൻ സഞ്ജുവിന് സാധിച്ചു. പിന്നീട് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഒരു സിക്സർ ഉയർന്നത് നാലാം ഓവറിൽ ആയിരുന്നു. നാലാം ഓവറിൽ മുകേഷ് കുമാറിനെതിരെ ഒരു കിടിലൻ സിക്സർ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. ശേഷം അഞ്ചാം ഓവറിൽ മോഹിത് ശർമക്കെതിരെ ഒരു ബൗണ്ടറി നേടിയ സഞ്ജു തന്റെ പ്രഹരശേഷി വ്യക്തമാക്കി.
ശേഷം പവർപ്ലേയിലെ അവസാന ഓവർ ശക്തമായ രീതിയിൽ മുതലാക്കാൻ സഞ്ജു സാംസൺ തീരുമാനിച്ചു. വിപ്രാജ് നിഗം എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്ത്രപരമായി ബൗണ്ടറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അടുത്ത പന്ത് ഒരു ഷോർട്ട് ബോൾ ആയാണ് എത്തിയത്. സഞ്ജു പിന്നിലേക്ക് വലിഞ്ഞ് ഒരു കിടിലൻ സിക്സറും സ്വന്തമാക്കി. പക്ഷേ ഇതിനിടെ സഞ്ജുവിന് പരിക്കേൽക്കുകയായിരുന്നു. നടുവിനു പരിക്കേറ്റ സഞ്ജു അടുത്ത ബോൾ കൂടി നേരിടാൻ തയ്യാറായി. പക്ഷേ തനിക്കേറ്റ പരിക്ക് ഗുരുതരമാണ് എന്ന് മനസ്സിലാക്കിയ സഞ്ജു സാംസൺ പിന്നീട് മൈതാനം വിടുകയാണ് ഉണ്ടായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനായി തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത് അഭിഷേക് പോറലാണ്. 37 പന്തുകളിൽ 49 റൺസ് നേടാൻ പോറലിന് സാധിച്ചു. ശേഷം ഇന്നിംഗ്സിന്റെ അവസാന സമയത്ത് ട്രിസ്റ്റൻ സ്റ്റബ്സും നായകൻ അക്ഷർ പട്ടേലും ഡൽഹിക്കായി ആക്രമണം അഴിച്ചുവിട്ടു. സ്റ്റബ്സ് 18 പന്തുകളിൽ 34 റൺസ് സ്വന്തമാക്കുകയുണ്ടായി. അക്ഷർ പട്ടേൽ 14 പന്തുകളിൽ 34 റൺസ് ആണ് നേടിയത്. 4 ബൗണ്ടറികളും 2 സിക്സറുകളും അക്ഷരിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ ഡൽഹി 188 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു.