ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യാതൊരു തരത്തിലും തിളങ്ങാൻ സാധിക്കാതിരിക്കുന്ന രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഇത്തരം മോശം ഫോമിലൂടെയാണ് രോഹിത് ശർമ കടന്നു പോകുന്നതെങ്കിൽ അദ്ദേഹം ഏറ്റവും വേഗം വിരമിക്കുന്നതാണ് ഉത്തമം എന്ന് വിരേന്ദർ സേവാഗ് പറയുകയുണ്ടായി. തന്റെ കരിയറിൽ രോഹിത് നേടിയ ബഹുമതികളൊക്കെയും എല്ലാവരും ഓർത്തിരിക്കണമെങ്കിൽ എത്രയും വേഗം രോഹിത് വിരമിക്കണം എന്നാണ് സേവാഗ് പറഞ്ഞത്. മുൻപും രോഹിത്തിന്റെ മോശം പ്രകടനങ്ങളുടെ സമയത്ത് ഇത്തരത്തിൽ സേവാഗ് രംഗത്ത് എത്തിയിരുന്നു.
“തന്റെ നീണ്ട കരിയതയിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ച താരമാണ് രോഹിത് ശർമ എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ടീമിന് വേണ്ടി മഹത്തായ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. ചരിത്രപരമായ വിജയങ്ങൾ ടീമിന് നേടിക്കൊടുക്കുന്നതിലും രോഹിത് വിജയിച്ചിരുന്നു. പക്ഷേ ഇപ്പോൾ രോഹിത് ശർമ എന്ന വമ്പൻ താരത്തിന്റെ നിഴൽ പോലും കാണാനില്ലാത്ത സാഹചര്യമാണ്. രോഹിത്തിനെ ആരാധിക്കുന്ന ഒരുപാട് ആളുകൾ നിലവിലുണ്ട്. എന്തായാലും കൂടുതൽ പറയിപ്പിക്കാതെ കളം വിടുക എന്നതാണ് രോഹിത്തിനെ സംബന്ധിച്ച് നല്ലത്.”- സേവാഗ് പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടയിലെ രോഹിത്തിന്റെ ഐപിഎല്ലിലെ പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സേവാഗ് സംസാരിച്ചത്. ഈ 10 വർഷത്തിനിടയിൽ ഒരു തവണ മാത്രമാണ് രോഹിത്തിന് 400ലധികം റൺസ് ഒരു സീസണിൽ സ്വന്തമാക്കാൻ സാധിച്ചത്. പവർപ്ലേ ഓവറുകളിൽ ഇത്തരത്തിൽ ആക്രമണ മനോഭാവം പുലർത്തുന്നത് നല്ലതാണ് എന്ന് സേവാഗ് പറയുന്നു. പക്ഷേ ടീമിനുവേണ്ടി ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ, ഒരു ഫ്രീ വിക്കറ്റ് ആയി രോഹിത് മാറരുത് എന്നാണ് സേവാഗ് പറയുന്നത്.അത് ടീമിനെ തന്നെ പ്രതിരോധത്തിലാക്കുന്നുണ്ട് എന്നും സേവാഗ് കൂട്ടിച്ചേർത്തു.
ഹൈദരാബാദിനെതിരായ മത്സരത്തിൽ തരക്കേടില്ലാത്ത തുടക്കമായിരുന്നു രോഹിത് ശർമയ്ക്ക് ലഭിച്ചത്. പവർപ്ലേ ഓവറുകളിൽ തന്നെ 3 സിക്സറുകൾ സ്വന്തമാക്കി എല്ലാവർക്കും പ്രതീക്ഷ നൽകാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. എന്നാൽ 26 റൺസ് നേടിയ രോഹിത് ശർമ ഒരു ഫുൾ ടോസിൽ പുറത്താവുകയായിരുന്നു. ഇതുവരെ ഈ ഐപിഎൽ സീസണിൽ 13.66 എന്ന ശരാശരിയിൽ കേവലം 82 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാൻ സാധിച്ചത്. 30 റൺസിന് മുകളിൽ ഈ സീസണിൽ ഒരു ഇന്നിങ്സിൽ പോലും സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടില്ല.