ഇന്ത്യൻ താരങ്ങളിൽ പഞ്ചാബിന് വിശ്വാസമില്ല. ഇത്തവണയും കപ്പടിക്കില്ലന്ന് മുൻ ഇന്ത്യൻ താരം.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ഒരു ടീമാണ് പഞ്ചാബ് കിംഗ്സ്. നിലവിൽ 9 മത്സരങ്ങൾ കളിച്ച പഞ്ചാബിന് 5 മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ സാധിച്ചു. 3 മത്സരങ്ങളിൽ പരാജയം നേരിട്ട പഞ്ചാബിന്റെ ഒരു മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. 11 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് ഇപ്പോൾ നിൽക്കുന്നത്.

എന്നാൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് കിരീടം സ്വന്തമാക്കാൻ സാധിക്കില്ല എന്നാണ് മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറയുന്നത്. ഇന്ത്യൻ താരങ്ങളിൽ പഞ്ചാബ് ടീമിന്റെ പരിശീലകനായ റിക്കി പോണ്ടിങ്ങിന് വിശ്വാസമില്ലാത്തതാണ് ഇതിന് കാരണമായി തിവാരി കൂട്ടിച്ചേർത്തത്.

ഇന്ത്യൻ താരങ്ങളിൽ മാനേജ്മെന്റിന് വിശ്വാസമില്ലെങ്കിൽ ഒരിക്കലും കിരീടം സ്വന്തമാക്കാൻ സാധിക്കില്ല എന്നാണ് തിവാരിയുടെ പക്ഷം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പഞ്ചാബിന്റെ മത്സരത്തിലെ ഒരു സംഭവം എടുത്തു ചൂണ്ടിയാണ് തിവാരി സംസാരിച്ചത്. “കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പഞ്ചാബ് കിംഗ്സിന്റെ മത്സരം ഞാൻ കണ്ടിരുന്നു. പഞ്ചാബ് ബാറ്റ് ചെയ്യുമ്പോൾ എന്റെ മനസ്സ് പറഞ്ഞത് ഈ സീസണിൽ ടീമിന് ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിക്കില്ല എന്നാണ്. കാരണം പഞ്ചാബിന്റെ പരിശീലകനായ റിക്കി പോണ്ടിംഗ് യാതൊരു തരത്തിലും ഇന്ത്യൻ ബാറ്റർമാരെ വിശ്വസിക്കുന്നില്ല.”- തിവാരി പറയുന്നു.

“മത്സരത്തിന്റെ നിർണായക സമയത്ത് നേഹൽ വധേര, ശശാങ്ക് സിങ് എന്നീ ഇന്ത്യൻ ബാറ്റർമാർ ക്രീസിലെത്താൻ തയ്യാറായി ഉണ്ടായിരുന്നു. പക്ഷേ ഇവരെ അയക്കാതെ വിദേശ താരങ്ങളെ മൈതാനത്ത് എത്തിക്കാനാണ് പോണ്ടിംഗ് ശ്രമിച്ചത്. ഇത് ഇന്ത്യൻ താരങ്ങളുടെ കഴിവിൽ പോണ്ടിങ്ങിന് വിശ്വാസമില്ല എന്നതിന് ഉദാഹരണമാണ്. ഈ രീതിയിലാണ് മുൻപോട്ട് പോകുന്നതെങ്കിൽ പഞ്ചാബ് കിംഗ്‌സിന് കാര്യങ്ങൾ അത്ര അനായാസമാവില്ല. പോയിന്റ് പട്ടികയിൽ ആദ്യ 2 സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിച്ചാലും പഞ്ചാബിന് കിരീടം ഒരുപാട് അകലെ ആയിരിക്കും.”- തിവാരി കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറുകളിൽ 201 റൺസായിരുന്നു സ്വന്തമാക്കിയത്. പഞ്ചാബിനായി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണറായ പ്രഭസിമ്രാനാണ്. 49 പന്തുകളിൽ 83 റൺസ് നേടാൻ താരത്തിന് സാധിച്ചു. ഓപ്പൺ പ്രിയൻഷ് ആര്യ 69 റൺസ് സ്വന്തമാക്കിയിരുന്നു. ഇങ്ങനെയാണ് പഞ്ചാബ് 201 എന്ന വമ്പൻ സ്കോറിൽ എത്തിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ കൊൽക്കത്തയുടെ ആദ്യ ഓവറിന് ശേഷം മഴ വില്ലനായി എത്തുകയായിരുന്നു.