ഐപിഎല്ലിൽ വളരെ മികച്ച റെക്കോർഡുള്ള നായകനാണ് രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് ടീമിനായി അഞ്ചു പ്രാവശ്യം കപ്പ് ഉയർത്തിയിട്ടുള്ള രോഹിത് ശർമ ടീമിന്റെ നട്ടെല്ല് തന്നെയാണ്. അതിനാൽതന്നെ 2023 സീസണിലും രോഹിത്തിൽ നിന്നും ഒരു വമ്പൻ പ്രകടനം തന്നെയാണ് മുംബൈ ഇന്ത്യൻസ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് രോഹിത്തിന്റെ പലർക്കും അറിയാത്ത ചില കാര്യങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. രോഹിത് ശർമ ചെറുപ്പകാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചുമാണ് പ്രഗ്യാൻ ഓജ സംസാരിച്ചത്.
തന്റെ ആദ്യസമയത്ത് രോഹിത് ശർമ ക്രിക്കറ്റ് കിറ്റ് വാങ്ങുന്നതിനായി പാൽ പാക്കറ്റ് വിതരണം ചെയ്തിരുന്നു എന്ന് പ്രഗ്യാൻ പറയുന്നു. “ഞാൻ ആദ്യമായി രോഹിത്തിനെ കണ്ടുമുട്ടുന്നത് അണ്ടർ-15 നാഷണൽ ക്യാമ്പിലാണ്. അന്ന് എല്ലാവരും പറഞ്ഞത് രോഹിത് സ്പെഷ്യൽ കളിക്കാരനാണ് എന്നാണ്. ശേഷം ഞാൻ അയാൾക്കെതിരെ കളിക്കുകയും അയാളുടെ വിക്കറ്റ് നേടുകയും ചെയ്തിരുന്നു. രോഹിത് ഒരു സാധാരണ ബോംബെ കളിക്കാരനായിരുന്നു. അദ്ദേഹം അധികം സംസാരിക്കില്ലായിരുന്നു. പക്ഷേ വളരെ ആക്രമണപരമായാണ് അദ്ദേഹം കളിച്ചിരുന്നത്. പരസ്പരം അറിയാതിരുന്നിട്ട് കൂടി എനിക്ക് നേരെ എന്തിനാണ് രോഹിത് ഇങ്ങനെ ആക്രമിക്കുന്നത് എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ അതിനൊക്കെ ശേഷം ഞങ്ങളുടെ സൗഹൃദം വളർന്നു.”- പ്രഗ്യാൻ ഓജ പറയുന്നു.
“രോഹിത് ശർമ ഒരു ഇടത്തരം കുടുംബത്തിലുള്ള ആളായിരുന്നു. അദ്ദേഹത്തിന് ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പോലും ഒരു സമയത്ത് ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനെപ്പറ്റി ഞങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം വികാരഭരിതനായി. തന്റെ ക്രിക്കറ്റ് കിറ്റ് വാങ്ങുന്നതിനായി അദ്ദേഹം പാൽ പാക്കറ്റ് വരെ വിതരണം ചെയ്തിരുന്നു. ഇതൊക്കെ കുറച്ചുകാലം മുൻപുള്ള കഥയാണ്. ഇപ്പോൾ രോഹിത്തിനെ കാണുമ്പോൾ എനിക്ക് വളരെ അഭിമാനമുണ്ട്. അയാൾ എവിടെ നിന്ന് യാത്ര തുടങ്ങി, ഇപ്പോൾ എവിടെ നിൽക്കുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു.”- പ്രഗ്യാൻ ഓജ കൂട്ടിച്ചേർത്തു.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ തന്നെയാണ് രോഹിത് ശർമ. 2007ലെ ട്വന്റി20 ലോകകപ്പ് മുതൽ ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമായി മാറാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മധ്യനിര ബാറ്ററിൽ നിന്ന് മുൻനിര ബാറ്ററിലേക്ക് എത്തിയപ്പോൾ രോഹിതിന്റെ പ്രകടനങ്ങളിലും വലിയ വളർച്ചയുണ്ടായി. നിലവിൽ എം എസ് ധോണിക്ക് ശേഷം ഏറ്റവുമധികം റെക്കോർഡുകളുള്ള ഇന്ത്യൻ നായകനാണ് രോഹിത്.