ബാറ്റിംഗിലും കീപ്പിങ്ങിലും മാത്രമല്ലാ ; ബൗളിംഗിലും തിളങ്ങി നിക്കോളസ് പൂരന്‍

ബാറ്റിംഗും കീപ്പിങ്ങും മാത്രമല്ലാ ബോളിംഗ് കൂടി തന്‍റെ കൈവശം ഉണ്ടെന്ന് തെളിയിക്കുകയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളസ് പൂരാന്‍. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് വിന്‍ഡീസ് ക്യാപ്റ്റന്‍റെ ബോളിംഗ് പ്രകടനത്തിനു സാക്ഷിയായത്. മത്സരത്തില്‍ പത്തോവര്‍ എറിഞ്ഞ താരം 48 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

പാക്കിസ്ഥാനു വേണ്ടി ഓപ്പണര്‍മാരായ ഫഖര്‍ സമാനും ഇമാമുള്‍ ഹഖും ഓപ്പണിംഗ് വിക്കറ്റില്‍ 85 റണ്‍സ് അടിച്ച് നില്‍ക്കുമ്പോള്‍ കൂട്ടുകെട്ട് പൊളിച്ചത് നിക്കോളസ് പൂരനാണ്. തന്‍റെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഫഖര്‍ സമനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് നിക്കോളസ് പൂരാന്‍, രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത്.

pooran

23ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി നിക്കോളസ് പൂരന്‍ പാക്കിസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇമാമുള്‍ ഹഖ് (62) മുഹമ്മദ് ഹാരിസ് (0) എന്നിവരയാണ് പൂരന്‍ വീഴ്ത്തിയത്. 25ാം ഓവറില്‍ മുഹമ്മദ് റിസ്വാനെയും (11) വിന്‍ഡീസ് ക്യാപ്റ്റന്‍ വീഴ്ത്തി.

ആറാം വിക്കറ്റില്‍ കുശ്ദില്‍ ഷായും (34) ഷഡബ് ഖാനും (86) ചേര്‍ന്ന കൂട്ടുകെട്ട് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചു. കാലവസ്ഥ മോശം കാരണം 48 ഓവര്‍ ആക്കി കുറച്ച മത്സരത്തില്‍ 269 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.