കുറച്ച് ദിവസങ്ങൾ മുൻപാണ് മുൻ ഇന്ത്യൻ താരം അശോക് ദിന്‍ഡ ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത് . ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായ രീതിയിൽ തിളങ്ങുവാൻ താരത്തിന് സാധിച്ചിരുന്നില്ല .പലപ്പോഴും മോശം പ്രകടനങ്ങളുടെ പേരിൽ മാത്രം ആരാധകരുടെ പരിഹാസം ഏറെ കരിയറിൽ ഏറ്റുവാങ്ങിയിട്ടുള്ള താരം ബംഗാളിന് വേണ്ടി കളിക്കുമ്പോഴുണ്ടായ ഏറെ രസകരമായ ഒരു സംഭവം പങ്കുവെക്കുകയാണിപ്പോള്‍.
ഒരു മത്സരത്തിനിടയിൽ ബംഗാൾ ടീമിലെ തന്റെ സഹതാരവും ഇന്ത്യന്‍ ടീമിലെ പേസ് ബൗളറുമായ മുഹമ്മദ് ഷമിയോട് വിക്കറ്റെടുക്കരുതെന്ന് പറഞ്ഞ സംഭവമാണ് ഡിണ്ട ഇപ്പോൾ വിശദീകരിക്കുന്നത്. സംഭവം ഇങ്ങനെ… ”ഞാന്‍ അവസാനമായി മുഹമ്മദ് ഷമിക്കൊപ്പം കളിച്ച മത്സരമായിരുന്നത്. ഛത്തീസ്ഗഡിനെതിരെയായിരുന്നു മത്സരം. രണ്ട് ദിവസംകൊണ്ട് ഞങ്ങള്‍ കളി അവസാനിപ്പിച്ചു.മത്സരത്തിൽ ആദ്യ ഇന്നിങ്സില്‍ ഞങ്ങൾ രണ്ട് ബൗളേഴ്‌സും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി രണ്ടാം ഇന്നിങ്സില്‍ ഞങ്ങള്‍ രണ്ട് പേരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇനി എതിർ ടീമിന്റെ ഒരു വിക്കറ്റ് കൂടിയാണ് അവശേഷിക്കുന്നത് . ഒരു വിക്കറ്റ് അകലെ എന്റെ 100ാം മത്സരത്തില്‍ എനിക്ക് 10 വിക്കറ്റ് നേട്ടത്തിലേക്കെത്താന്‍ സാധിക്കും.
അതോടെ ഞാന്‍ ഷമിയോട് ആ വിക്കറ്റ് എടുക്കരുത് എന്ന് രഹസ്യമായി ആവശ്യപ്പെട്ടു. എനിക്ക് വേണ്ടി ആ ഒരു വിക്കറ്റ് വിട്ടുതരണമെന്ന് ഞാന്‍ ഷമിയോട് പറയുകയായിരുന്നു. ഷമി അതുപോലെ തന്നെ ചെയ്തു. ഞാന്‍ മത്സരത്തിൽ മൊത്തത്തിൽ 10 വിക്കറ്റ് പൂര്‍ത്തിയാക്കുകയും ഷമിയോട് നന്ദി പറയുകയും ചെയ്തു.” ദിന്‍ഡ അനുഭവം വെളിപ്പെടുത്തി .
നേരത്തെ 2009 ഡിസംബര്‍ 9ന് ശ്രീലങ്കക്ക് എതിരെയായിരുന്നു അന്താരാഷ്‌ട്ര ടി20യില്‍ അശോക് ഡിണ്ടയുടെ കരിയറിലെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം മെയ് 28ന് ഇന്ത്യക്ക് വേണ്ടി സിംബാബ്‌വെക്കെതിരെ ഏകദിനത്തിലും അരങ്ങേറി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വലിയ തിളക്കമാർന്ന പ്രകടനം താരത്തിന് കാഴ്ചവെക്കുവാൻ സാധിച്ചില്ല .എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഒന്നര പതിറ്റാണ്ട് കാലം ബംഗാളിന്‍റെ പേസ് ബൗളിംഗ് കുന്തമുനയായിരുന്നു താരം. 116 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 28 ശരാശരിയില്‍ 420 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 92 മത്സരങ്ങളില്‍ 151 വിക്കറ്റും സ്വന്തം. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 13 ഏകദിനങ്ങളില്‍ 12 വിക്കറ്റും ഒന്‍പത് ടി20കളില്‍ 17 വിക്കറ്റുമാണ് താരം നേടിയത്.