ഇന്ത്യ പരാജയപ്പെട്ടതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഷമിയ്ക്കാണ് എന്ന മട്ടിലാണ് പല ആളുകളും പ്രതികരിക്കുന്നത്.

20211025 154330

”നീ പാക്കിസ്ഥാൻ ചാരനാണ്…”
”ഇന്ത്യയെ ഒറ്റുകൊടുത്തതിന് പാക്കിസ്ഥാൻ നിനക്ക് എത്ര രൂപ തന്നു?”
”നീ ഒരു മുസ്ലിം ആയതുകൊണ്ട് രാജ്യത്തെ ദ്രോഹിക്കുന്നത് സ്വാഭാവികം…” ഇന്ത്യൻ പേസർ മൊഹമ്മദ് ഷമിയെ ഉന്നമിട്ട് വന്ന ചില കമൻ്റുകളാണിത്. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഷമിയ്ക്കാണ് എന്ന മട്ടിലാണ് പല ആളുകളും പ്രതികരിക്കുന്നത്.

ദുബായിൽ ഇന്ത്യൻ ടീം വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. വിരാട് കോഹ്ലി,ഋഷഭ് പന്ത് എന്നിവർ മാത്രമാണ് നന്നായി കളിച്ചത്. ബാക്കി എല്ലാ കളിക്കാരും നിരാശപ്പെടുത്തി. പക്ഷേ സോ കോൾഡ് ദേശസ്നേഹികൾ ആക്രമിക്കുന്നത് ഷമിയെ മാത്രം! ഇതിൻ്റെ കാരണം എന്താണ്?

ഉത്തരം ലളിതം. മൊഹമ്മദ് ഷമി എന്ന പേരാണ് അവരെ അസ്വസ്ഥരാക്കുന്നത്. വർത്തമാന കാല ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സമാധാന ജീവിതത്തിനുള്ള അർഹതയില്ലല്ലോ!

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മുസ്ലിം സമുദായം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നിട്ടും അവർക്ക് നിരന്തരം ദേശസ്നേഹം തെളിയിക്കേണ്ടിവരുന്നു. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് മാത്രം ശീലമുള്ള ആളുകൾ ഇന്ത്യൻ മുസ്ലീങ്ങളുടെ ദേശീയബോധത്തെ ചോദ്യം ചെയ്യുന്നു! എന്തൊരു ഗതികേട്!

2015 ഏകദിനലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. നാലു വിക്കറ്റുകൾ വീഴ്ത്തിയ ഷമിയാണ് പാക്കിസ്ഥാൻ്റെ നടുവൊടിച്ചത്. അന്ന് ഷമിയുടെ പിതാവായ മൊഹമ്മദ് തൗസീഫ് പറഞ്ഞു-

”എൻ്റെ മകൻ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തി. ഇനിയെങ്കിലും മനസ്സിലാക്കൂ. ഞങ്ങളും ഭാരതീയരാണ്. അതിനുശേഷമേ മുസ്ലിം ഐഡൻ്റിറ്റിയ്ക്ക് സ്ഥാനമുള്ളൂ…”

See also  "യുവതാരങ്ങളുടെ ബോളിംഗ് നിരയാണ് ഞങ്ങളുടേത്" പരാജയകാരണം വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ.

രോഹിത് ശർമ്മയുടെയോ ജസ്പ്രീത് ബുംറയുടെയോ മാതാപിതാക്കൾക്ക് ഇത്തരമൊരു പ്രസ്താവന നടത്തേണ്ടിവരില്ല. പക്ഷേ ഷമിയുടെ പിതാവിന് അത് പറയേണ്ടിവരും. അതാണ് ഒരു ശരാശരി മുസ്ലിം വിശ്വാസിയുടെ ദയനീയാവസ്ഥ!

2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് പാക്കിസ്ഥാൻ കിരീടത്തിൽ മുത്തമിട്ടത്. അന്ന് ഒരു പാക്കിസ്ഥാൻ ആരാധകൻ ഷമിയോട് ചോദിക്കുകയുണ്ടായി-

”പാക്കിസ്ഥാൻ ഇന്ത്യയുടെ തന്തയാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ!?”

ആ പാക്കിസ്ഥാനിയ്ക്കെതിരെ ക്ഷോഭത്തോടെ പ്രതികരിച്ച ഷമിയുടെ ചിത്രം ഇന്നും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. എത്രയെത്ര പ്രധാനപ്പെട്ട മാച്ചുകൾ അയാൾ ഇന്ത്യയ്ക്കുവേണ്ടി ജയിച്ചു. എന്നിട്ടും ഷമിയ്ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയിൽ സംശയമുണ്ടെത്രേ!

ഷമിയെ അളക്കാനുള്ള യന്ത്രമൊന്നും നിങ്ങളുടെ കൈവശമില്ല മിത്രങ്ങളേ. അതിന് നിങ്ങൾ ഇനിയും നൂറു ജന്മം കാത്തിരിക്കേണ്ടിവരും.

ഫാസിസ്റ്റുകൾ ഈ രാജ്യം കാർന്നുതിന്നുന്നു. ഹിന്ദുക്കളല്ലാത്തവരെ രാജ്യദ്രോഹികളായി ചാപ്പയടിച്ചും തല്ലിക്കൊന്നും പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു.

മതേതര മനസ്സുള്ള അവസാന ഇന്ത്യക്കാരനും മരിക്കുന്നത് വരെ ആ മോഹം നടക്കില്ല. മൊഹമ്മദ് ഷമിയ്ക്കും സഞ്ജു സാംസണും വിരാട് കോഹ്ലിയ്ക്കും ഈ മണ്ണിൽ തുല്യ അവകാശമുണ്ട്. അത് മാറ്റാൻ ശ്രമിക്കണ്ട. മാറില്ല.

പഠിച്ച കുതന്ത്രങ്ങൾ മുഴുവൻ പയറ്റിയാലും,പൂഴിക്കടകൻ തന്നെ പുറത്തെടുത്താലും ഇന്ത്യൻ സെക്കുലറിസം മരിക്കില്ല…

എഴുതിയത് – Sandeep Das

Scroll to Top