വീണ്ടും ശിക്ഷ ഏറ്റുവാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇത്തവണ സഹതാരങ്ങളും പിഴ അടക്കണം.

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള പോരട്ടത്തില്‍ സ്ലോ ഓവര്‍ നിരക്കിന്‍റെ പേരില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ. ബാംഗ്ലൂരിന്‍റെ സീസണിലെ രണ്ടാം സ്ലോ ഓവര്‍ ശിക്ഷയാണ് ഇത്. അതിനാല്‍ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി 24 ലക്ഷം രൂപ പിഴയടക്കണം.

കൂടാതെ മത്സരത്തിലെ ഇംപാക്റ്റ് താരമായ ഹര്‍ഷല്‍ പട്ടേല്‍ അടക്കം മറ്റ് താരങ്ങള്‍ക്കും പിഴയുണ്ട്. 6 ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനോ ഏതാണോ കുറവ് അത് പിഴയായി അടക്കണം.

virat 100 catch

മത്സരത്തില്‍ ഫാഫ് ഡൂപ്ലസിയുടേയും (62) ഗ്ലെന്‍ മാക്സ്വെല്ലിന്‍റേയും (77) മികവില്‍ 189 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയിരുന്നത്.

സ്ലോ ഓവര്‍ നിരക്ക് കാരണം സര്‍ക്കിളിനു പുറത്ത് നാല് താരങ്ങള്‍ക്ക് മാത്രമാണ് നില്‍ക്കാന്‍ കഴിഞ്ഞത്. ഹര്‍ഷല്‍ പട്ടേലിന്‍റെ ആദ്യ 3 പന്തില്‍ 10 റണ്‍സ് അശ്വിന്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. പിന്നീട് വന്ന അബ്ദുള്‍ ബാസിത്തിനും ദ്രുവ് ജൂരലിനും സിംഗിള്‍ മാത്രമാണ് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.