ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയുടെ അതിജീവനം. വിജയത്തോടെ പരമ്പരയില്‍ മുന്നില്‍

surya and kl

സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ സൗത്താഫ്രിക്കന്‍ ബോളിംഗിനെ അതിജീവിച്ചാണ് ഇന്ത്യന്‍ വിജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ വിജയലക്ഷ്യം 16.4 ഓവറില്‍ ഇന്ത്യ നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ സൗത്താഫ്രിക്കന്‍ പേസര്‍മാര്‍ വരിഞ്ഞു മുറുക്കിയതോടെ ഇന്ത്യയുടെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്കോറാണ് പിറന്നത്. രോഹിത് ശര്‍മ്മ പൂജ്യത്തില്‍ പുറത്തായപ്പോള്‍ പവര്‍പ്ലേയില്‍ 17 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.

പവര്‍പ്ലേക്ക് ശേഷമുളള ആദ്യ പന്തില്‍ കോഹ്ലിയെ (3) നഷ്ടമായി. പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവ് ആക്രമിച്ച് കളിച്ചപ്പോള്‍ മറുവശത്ത് കെല്‍ രാഹുല്‍ നങ്കൂരമിട്ടു.

സൂര്യകുമാര്‍ യാദവ് 33 പന്തില്‍ 50 (5 ഫോറും 3 സിക്സും) റണ്‍സെടുത്തപ്പോള്‍ കെല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സ് നേടി. (2 ഫോറും 4 സിക്സും )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 35 പന്തില്‍ 41 റണ്‍സ് നേടിയ കേശവ് മഹാരാജാണ് ടോപ്പ് സ്കോററായത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

ആദ്യ ഓവര്‍ മുതല്‍ സൗത്താഫ്രിക്കക്ക് വിക്കറ്റുകള്‍ നഷ്ടമായി. ബവുമയെ (0) പുറത്താക്കി ദീപക്ക് ചഹറാണ് തുടക്കമിട്ടത്. രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷദീപ് സിങ്ങ് മൂന്നു വിക്കറ്റ് നേടി ഞെട്ടിച്ചു. ഡീക്കോക്ക് (1) റിലി റൂസോ (0) മില്ലര്‍ (0) എന്നിവരാണ് പുറത്തയത്. അടുത്ത ഓവറില്‍ ദീപക്ക് ചഹര്‍ സ്റ്റബ്സിനെ (0) പുറത്താക്കി സൗത്താഫ്രിക്കയെ 9 ന് 5 എന്ന നിലയിലാക്കി.

പിന്നീട് ഏയ്ഡന്‍ മാര്‍ക്രം (25) പാര്‍നെല്‍ (24) കേശവ് മഹാരാജ് എന്നിവരുടെ പ്രകടനമാണ് സൗത്താഫ്രിക്കയെ 100 കടത്തിയത്. കേശവ് മഹാരാജ് 35 പന്തില്‍ 5 ഫോറും 2 സിക്സും സഹിതമാണ് 41 റണ്‍സ് നേടിയത്.

ഇന്ത്യക്കായി അര്‍ഷദീപ് 3 വിക്കറ്റ് വീഴ്ത്തി. ദീപക്ക് ചഹര്‍ 2 ഉം അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Scroll to Top