“എനിക്ക് ഭയമില്ല. ആരെയും നോക്കാറില്ല, ബോളിൽ മാത്രം ശ്രദ്ധിക്കുന്നു”- സൂര്യവംശിയുടെ വിജയമന്ത്രം.

ഗുജറാത്തിനെതിരായ മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയോടു കൂടി വാർത്തകളുടെ തലക്കെട്ടായി മാറാൻ ഇതിനോടകം രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 35 പന്തുകളിൽ സെഞ്ചുറി സ്വന്തമാക്കി റെക്കോർഡ് ബാറ്റിംഗ് പ്രകടനമാണ് സൂര്യവംശി പുറത്തെടുത്തത്. കേവലം 14 വയസ് മാത്രമുള്ള സൂര്യവംശി യാതൊരു ഭയപ്പാടും ഇല്ലാതെയാണ് ഗുജറാത്തിന്റെ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.

ഇഷാന്ത് ശർമ അടക്കമുള്ള ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചായിരുന്നു സൂര്യവംശിയുടെ ഈ തകർപ്പൻ പ്രകടനം. ഇത്തരത്തിൽ ഭയപ്പാടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്നതിന്റെ പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യവംശി ഇപ്പോൾ.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ സെഞ്ചുറി തനിക്ക് വലിയ സന്തോഷം ഉണ്ടാക്കുന്നു എന്ന് സൂര്യവംശി പ്രസന്റേഷൻ സമയത്ത് പറയുകയുണ്ടായി. സ്വപ്നം കണ്ട രീതിയിലേക്ക് തന്റെ ജീവിതം കുതിക്കുകയാണ് എന്ന് സൂര്യവംശി വിലയിരുത്തുന്നു. “ഇതെന്റെ ഐപിഎല്ലിലെ മൂന്നാമത്തെ ഇന്നിംഗ്സ് മാത്രമാണ്. ഇന്നെനിക്ക് ആദ്യ സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചു. കഴിഞ്ഞ 3-4 മാസങ്ങളിൽ ഞാൻ എടുത്ത കഠിനപ്രയത്നത്തിന്റെ ഫലമാണ് എനിക്കിപ്പോൾ ലഭിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഈ മൈതാനം ഒരുപാട് തവണ നോക്കാൻ ശ്രമിച്ചില്ല. ബോളിലേക്കു മാത്രമാണ് ഞാൻ എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഐപിഎല്ലിൽ സെഞ്ച്വറി സ്വന്തമാക്കുക എന്നത് എന്റെ വലിയ ലക്ഷ്യമായിരുന്നു.”- സൂര്യവംശി പറയുന്നു.

മത്സരത്തിൽ താൻ ഭയപ്പാടില്ലാതെ മുൻപോട്ടു പോകാൻ തന്നെയാണ് ശ്രമിച്ചത് എന്ന് സൂര്യവംശി പറയുകയുണ്ടായി. മൈതാനത്ത് ആരെയും നോക്കാതെ തന്റെ ഷോട്ടുകളിൽ മാത്രമായി ശ്രദ്ധിക്കാൻ താൻ ശ്രമിച്ചു എന്ന് സൂര്യവംശി കൂട്ടിച്ചേർത്തു. “എനിക്ക് യാതൊരു ഭയപ്പാടും ഉണ്ടായിരുന്നില്ല. ഞാൻ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചതുമില്ല. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു എനിക്ക് മുൻപിൽ ഉണ്ടായിരുന്നത്.”- സൂര്യവംശി കൂട്ടിച്ചേർക്കുകയുണ്ടായി.

മത്സരശേഷം രാജസ്ഥാൻ നായകൻ പരഗ് സൂര്യവംശിയെ പറ്റി പറഞ്ഞ വാക്കുകളും വളരെ ശ്രദ്ധേയമായിരുന്നു. “കഴിഞ്ഞ 2 മാസങ്ങൾ ഞങ്ങൾ അവനൊപ്പം ഉണ്ടായിരുന്നു. അവന് എന്താണ് മൈതാനത്ത് ചെയ്യാൻ സാധിക്കുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ ബോധ്യവും ഉണ്ടായിരുന്നു. ഗുജറാത്തിന്റെ ലോകനിലവാരമുള്ള ബോളർമാർക്കെതിരെ ഇത്തരത്തിൽ ഒരു മികച്ച പ്രകടനം അവൻ കാഴ്ചവയ്ക്കുമ്പോൾ പറയാൻ വാക്കുകൾ ഇല്ല എന്നതാണ് വസ്തുത.”- റിയാൽ പരാഗ് പറഞ്ഞു.