ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ആദ്യ ദിനം ബാറ്റിംഗിനിറങ്ങിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 250 അധികം റണ്‍സടിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ രംഗത്തെത്തി .
നേരത്തെ ചെപ്പോക്കിൽ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 11 ഉം രണ്ടാം ഇന്നിംഗ്സില്‍ 72ഉം റണ്‍സാണ് കോലി നേടിയത്.
“നിങ്ങള്‍ പറയുന്നത് ഒന്നോ രണ്ടോ സെഞ്ചുറികളെക്കുറിച്ചാണ്. പക്ഷെ ഞാന്‍ പറയുന്നത്, രണ്ടാം ടെസ്റ്റില്‍
ടോസ് നേടി ഇന്ത്യ ആദ്യമേ തന്നെ ബാറ്റിംഗിനിറങ്ങിയാല്‍ കോലി 250 റണ്‍സെങ്കിലും അടിക്കുമെന്നാണ് ” നെഹ്റ പ്രവചനം നടത്തി . ആദ്യ ടെസ്റ്റില്‍ ഏഴാമനായി അശ്വിന്‍ പുറത്തായപ്പോഴെ ഇന്ത്യ തോല്‍ക്കുമെന്ന് കോലിക്ക് അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം പന്ത് ഉയര്‍ത്തി അടിക്കാന്‍ ഒരിക്കലും മുതിര്‍ന്നില്ലെന്നത് നല്ല കാര്യമാണെന്നും നെഹ്റ അഭിപ്രായപ്പെട്ടു .
ചെന്നൈയിലെ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ തോല്‍വിയില്‍ ടോസാണ് ഏറെ നിര്‍ണായകമായതെന്ന പലരുടെയും വാദങ്ങള്‍ക്കിടെയാണ് നായകൻ കോലിയെ പിന്തുണച്ച് നെഹ്റ രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് അനുകൂലമായ പിച്ചിൽ ആദ്യ 2 ദിനം ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ നേടി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു .
അതേസമയം രണ്ടാം ഇന്നിങ്സിലെ കോഹ്‌ലിയുടെ പുറത്താകലിനെ കുറിച്ചും നെഹ്റ അഭിപ്രായം തുറന്ന് പറഞ്ഞു .”ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ കോലി പുറത്തായ പന്തില്‍ ലോകത്തെ ഏത് ബാറ്റ്സ്മാനായാലും പുറത്താവുമായിരുന്നു. കാരണം ആ പന്ത് അത്രയും താഴ്ന്നാണ് വന്നതെന്നും ” നെഹ്റ പറഞ്ഞു.