2025 ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റാൻസിനെതിരായ രാജസ്ഥാന്റെ മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനവുമായി 14കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസ് ടീമിനായി ഓപ്പണറായി മൈതാനത്തെത്തിയ സൂര്യവംശി ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി റെക്കോർഡുകൾ തകർത്തെറിയുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് മത്സരത്തിൽ സൂര്യവംശി സ്വന്തമാക്കിയത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഇതോടെ സൂര്യവംശി പേരിൽ ചേർക്കുകയുണ്ടായി.
മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 210 എന്ന വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്റെ, ഓപ്പണറാണ് സൂര്യവംശി ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ സിറാജിനെതിരെ ഒരു കൂറ്റൻ സിക്സർ സ്വന്തമാക്കിയായിരുന്നു സൂര്യവംശി ആരംഭിച്ചത്. ശേഷം സൂര്യവംശിയുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ഇഷാന്ത് ശർമയാണ്. നാലാം ഓവറിൽ പന്തറിയാനെത്തിയ ഇഷാന്ത് ശർമയെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ സൂര്യവംശിയ്ക്ക് സാധിച്ചു. ഓവറിലെ ആദ്യ 2 പന്തുകളിൽ സിക്സറുകൾ സ്വന്തമാക്കിയാണ് സൂര്യവംശി ഇഷാന്തിനെ ഞെട്ടിച്ചത്. തൊട്ടടുത്ത പന്തിൽ ബൗണ്ടറി സ്വന്തമാക്കിയ താരം അഞ്ചാം പന്തിൽ സിക്സറും അവസാന പന്തിൽ ബൗണ്ടറിയും നേടി ഓവറിൽ 28 റൺസ് സ്വന്തമാക്കി.
ഇതിന് പിന്നാലെ അഞ്ചാം ഓവറിൽ 2 സിക്സറുകൾ കൂടി സ്വന്തമാക്കിയതോടെ സൂര്യവംശി തന്റെ അർധ സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്നു. 17 പന്തുകളിലാണ് സൂര്യവംശി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനുശേഷവും തന്നെ ആക്രമണം ആവർത്തിക്കാൻ സൂര്യവംശിയ്ക്ക് സാധിച്ചു. കരീം ജനത് എറിഞ്ഞ പത്താം ഓവറിൽ 30 റൺസാണ് സൂര്യവംശി സ്വന്തമാക്കിയത്. ഇതോടെ സൂര്യവംശി സെഞ്ച്വറിയിലേക്ക് അടുത്തു. മത്സരത്തിൽ 35 പന്തുകളിൽ നിന്നാണ് സൂര്യവംശിയുടെ സെഞ്ച്വറി പിറന്നത്. 7 ബൗണ്ടറികളും 11 സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് നായകൻ ശുഭമാൻ ഗില്ലായിരുന്നു. 50 പന്തുകളിൽ 5 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 84 റൺസ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. ഒപ്പം മൂന്നാമനായെത്തിയ ജോസ് ബട്ലറും അർദ്ധ സെഞ്ച്വറി നേടിയതോടെ ഗുജറാത്ത് ശക്തമായ സ്കോറിലെത്തുകയായിരുന്നു. 26 പന്തുകളിൽ 50 റൺസ് ആണ് ബട്ലർ മത്സരത്തിൽ നേടിയത്. ഇതോടെ നിശ്ചിത 20 ഓവറുകളിൽ 209 റൺസ് സ്വന്തമാക്കാൻ ഗുജറാത്തിന് സാധിച്ചു.