രാജസ്ഥാൻ റോയൽസ് ഒത്തുകളിച്ചു. 2 റൺസ് പരാജയത്തിൽ സംശയം പ്രകടിപ്പിച്ച് കൺവീനർ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനോട് 2 റൺസിന്റെ പരാജയം നേരിട്ടതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരെ വലിയ വിമർശനങ്ങൾ. മത്സരത്തിന്റെ അവസാന ഓവറുകളിൽ 5 വിക്കറ്റുകൾ ശേഷിക്കെ കേവലം 9 റൺസ് മാത്രമായിരുന്നു ടീമിന് വിജയിക്കാനാവശ്യം. എന്നാൽ ഈ മത്സരത്തിൽ രാജസ്ഥാൻ എങ്ങനെ പരാജയപ്പെട്ടു എന്ന് ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ് ഹോക്ക് കമ്മിറ്റി കൺവീനറായ ജയദീപ് ബിഹാനി. ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചാണ് ബിഹാനി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.

ഇത്ര അനായാസം വിജയിക്കാവുന്ന മത്സരത്തിൽ എങ്ങനെയാണ് രാജസ്ഥാൻ പരാജയപ്പെട്ടത് എന്ന് അന്വേഷിക്കണം എന്നായിരുന്നു ബിഹാനി പറഞ്ഞത്. പക്ഷേ ബിഹാനിയുടെ ഈ ആരോപണം രാജസ്ഥാൻ റോയൽസ് ടീം തള്ളിയതായി ഒരു പ്രമുഖ വാർത്ത ഏജൻസി അറിയിക്കുകയുണ്ടായി. “ഈ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. മാത്രമല്ല ഇതൊരു തെറ്റായ ആരോപണമാണ്. യാതൊരു തെളിവും ഇല്ലാതെ ഉന്നയിച്ചിരിക്കുന്ന ആരോപണം മാത്രമായി ഇതിനെ കാണാൻ സാധിക്കൂ.”- രാജസ്ഥാൻ റോയൽസ് ഔദ്യോഗിക വൃത്തങ്ങൾ ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിഹാനിയുടെ ഈ ആരോപണത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ഇതിനോടകം തന്നെ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും സ്പോർട്സ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. ബിഹാനിക്കെതിരെ കടുത്ത നടപടി തന്നെ ആവശ്യമാണ് എന്ന് രാജസ്ഥാൻ റോയൽസ് തുറന്നു പറയുകയുണ്ടായി.

“അഡ് ഹോക് കമ്മിറ്റി കൺവീനർ മുൻപ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുകയാണ്. ഇത്തരത്തിലുള്ള പൊള്ളയായ പ്രസ്താവനകൾ പരസ്യമായി പറയുന്നത് രാജസ്ഥാൻ റോയൽസ് ടീമിനെയും അനുബന്ധ ഏജൻസികളെയും ബിസിസിഐയെയും ബാധിക്കും.”- രാജസ്ഥാൻ റോയൽസിന്റെ പ്രസ്താവനയിൽ പറയുന്നു.

എന്നിരുന്നാലും ഈ ഐപിഎല്ലിൽ വളരെ മോശം പ്രകടനങ്ങളാണ് ഇതുവരെ രാജസ്ഥാൻ കാഴ്ചവെച്ചിട്ടുള്ളത്. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ 8 മത്സരങ്ങൾ അവസാനിക്കുമ്പോൾ കേവലം 2 മത്സരങ്ങളിൽ മാത്രമാണ് രാജസ്ഥാന് വിജയം നേടാൻ സാധിച്ചത്. വ്യാഴാഴ്ചയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം നടക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മത്സരത്തിലെ രാജസ്ഥാന്റെ എതിരാളികൾ. നായകൻ സഞ്ജു സാംസൺ ബാംഗ്ലൂരിനെതിരായ മത്സരത്തിലും കളിക്കില്ല എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്.