മകന് വേണ്ടി കൃഷിഭൂമി വിറ്റു, ഒരു ദിവസം 100 ഓവർ പ്രാക്ടീസ്. ഒരു ദിവസം പൊട്ടിമുളച്ച താരമല്ല സൂര്യവംശി.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിയോടു കൂടി എല്ലാവരെയും ഞെട്ടിക്കാൻ രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയ്ക്ക് സാധിച്ചു. പതിനാലുകാരനായ സൂര്യവംശി എല്ലാ തരത്തിലും പരിചയസമ്പന്നതയുമുള്ള ഒരു ബാറ്ററുടെ രീതിയിലാണ് ഗുജറാത്തിന്റെ ബോളർമാരെ അടിച്ചകറ്റിയത്.

താരത്തിന്റെ ഈ മികച്ച പ്രകടനത്തിന് പിന്നിൽ ഒരു അച്ഛന്റെ വിയർപ്പിന്റെ കഥയുണ്ട്. തന്റെ മകന്റെ താൽപര്യം ക്രിക്കറ്റിലാണ് എന്ന് മനസ്സിലാക്കിയ അച്ഛൻ, അവനായി, തന്റെ എല്ലാമെല്ലാമായിരുന്ന കൃഷിഭൂമി വിൽക്കുകയായിരുന്നു. ശേഷം ആ കാശ് കൊണ്ടാണ് വൈഭവിനെ ഇന്ന് നമ്മൾ കാണുന്ന ഒരു വിജയതാരമാക്കി അദ്ദേഹം മാറ്റിയത്. കൃത്യമായ തീരുമാനത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ് ഇപ്പോൾ വൈഭവ് ഐപിഎല്ലിൽ രുചിക്കുന്നത്.

തന്റെ പ്രായമുള്ള കുട്ടികൾ സ്കൂൾ അവധിക്കാലത്ത് മറ്റുപല കാര്യങ്ങളും ചെയ്യുമ്പോൾ, വൈഭവ് തന്റെ ലക്ഷ്യത്തിന് വേണ്ടി പൊരുതുകയായിരുന്നു. ഇഷ്ടമുള്ള മറ്റു വസ്തുക്കളൊക്കെയും വേണ്ടെന്ന് വച്ച് ക്രിക്കറ്റ് പരിശീലനത്തിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെ വൈഭവ് മുൻപോട്ടു പോയി. തന്റെ ഫേവറേറ്റ് ഹീറോകളുടെ ക്രിക്കറ്റ് ഷോട്ടുകൾ കണ്ട് താരം മുൻപിലേക്ക് വരികയായിരുന്നു. ഇത്തരത്തിൽ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയതിനാലാണ് വൈഭവ് ഇന്ന് ഈ നിലയിൽ എത്തിയത്. അതിനു പ്രധാന കാരണക്കാരനായത് വൈഭവിന്റെ പിതാവും.

ബീഹാറിലെ താജ്പൂരിലാണ് വൈഭവ് സൂര്യവംശി ജനിച്ചത്. തന്റെ മൂന്നാം വയസ്സിൽ തന്നെ ക്രിക്കറ്റിനോടുള്ള താല്പര്യം ആദ്യമായി വ്യക്തമാക്കാൻ താരത്തിന് സാധിച്ചു. പിന്നീട് വൈഭവ് വളരുന്നതനുസരിച്ച് അവന് വേണ്ടരീതിയിലുള്ള പരിശീലനങ്ങൾ കൊടുക്കാൻ ആ പിതാവ് തയ്യാറായി. താജ്പൂരിൽ നിന്ന് 18 കിലോമീറ്റർ ദൂരത്തുള്ള സമസ്ഥപൂരിലേക്ക് അവനെ പരിശീലനത്തിനായി എത്തിക്കാൻ പിതാവ് സഞ്ജീവിന് സാധിച്ചു. എന്നാൽ എല്ലാ ദിവസവും പരിശീലനത്തിന് പോകാനുള്ള സാഹചര്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരുന്നു വൈഭവിനെ പിതാവ് പരിശീലനത്തിന് കൊണ്ടുപോയിരുന്നത്.

അങ്ങനെ പരിശീലനത്തിന് എത്തുന്ന ദിവസങ്ങളിൽ 100 ഓവറുകളോളം ബാറ്റ് ചെയ്യാൻ വൈഭവ് ശ്രമിച്ചിരുന്നു. കാരണം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് അവന് പരിശീലനം നടത്താൻ അവസരം ലഭിച്ചിരുന്നത്. അത് പരമാവധി മുതലാക്കി വലിയ നിലയിൽ എത്തുക എന്ന ലക്ഷ്യം ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നു. അങ്ങനെ കഠിനമായ പരിശീലനങ്ങളിലൂടെ ഇന്ത്യയുടെ അണ്ടർ 19 ടീമിലെത്താൻ വൈഭവ് സൂര്യവംശിയ്ക്ക് സാധിച്ചു. ശേഷം അവിടെ മിന്നുന്ന പ്രകടനങ്ങളായിരുന്നു താരം കാഴ്ചവെച്ചത്. 58 പന്തുകളിൽ സെഞ്ച്വറി നേടി അണ്ടർ 19 ലെവലിൽ എല്ലാവരെയും വൈഭവ് ഞെട്ടിച്ചു. അങ്ങനെ ബീഹാറിന്റെ മാത്രം ക്രിക്കറ്ററായിരുന്ന വൈഭവ് സൂര്യവംശി ഇന്ത്യയുടെ ക്രിക്കറ്ററായി മാറുകയായിരുന്നു. പിന്നീട് ഐപിഎൽ ലേലത്തിൽ വലിയ രാജസ്ഥാൻ സ്വന്തമാക്കുകയും താരത്തിന് വലിയ അവസരം നൽകുകയും ചെയ്തു. എന്തായാലും മികച്ച തുടക്കമാണ് ഈ യുവതാരത്തിന്റെ കരിയറിന് ലഭിച്ചിരിക്കുന്നത്