രാജസ്ഥാനെതിരായ മത്സരത്തിൽ ഒരു ത്രില്ലിംഗ് വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് മത്സരത്തിൽ ഡൽഹിയെ വിജയത്തിലേക്ക് എത്തിച്ചത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ച സ്റ്റാർക്ക് സൂപ്പർ ഓവറിലും രാജസ്ഥാനെ പിടിച്ചു കെട്ടുകയുണ്ടായി. ശേഷം രാഹുലും സ്റ്റബ്സും ചേർന്ന് രാജസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് ഓപ്പണർ ഫ്രീസർ മക്ഗർക്കിന്റെയും കരുൺ നായരുടെയും വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. എന്നാൽ ഒരു വശത്ത് അഭിഷേക് പോറൽ(49) ക്രീസിലുറച്ച് ഡൽഹിക്ക് മികച്ച സ്കോർ നൽകുകയായിരുന്നു. മധ്യ ഓവറുകളിൽ രാഹുൽ 38 റൺസ് നേടി ഡൽഹിയ്ക്ക് ഉണർവ് നൽകി. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സിന്റെയും നായകൻ അക്ഷർ പട്ടേലിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാണാൻ സാധിച്ചത്. 18 പന്തുകളിൽ 2 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 34 റൺസ് ആണ് സ്റ്റബ്സ് സ്വന്തമാക്കിയത്.
അക്ഷർ പട്ടേൽ 14 പന്തുകളിൽ 4 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 34 റൺസ് നേടി. ഇങ്ങനെ ഡൽഹി 188 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ സഞ്ജു സാംസനും ജയസ്വാളും നൽകിയത്. സഞ്ജു 19 പന്തുകളിൽ 31 റൺസ് നേടി നിന്നപ്പോഴാണ് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. എന്നാൽ ജയസ്വാൾ അവിടെ നിന്നും ആക്രമണം അഴിച്ചുവിട്ടു. 37 പന്തുകളിൽ 3 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 51 റൺസ് നേടാൻ ജയസ്വാളിന് സാധിച്ചു.
ജയസ്വാൾ പുറത്തായ ശേഷം ആക്രമണം നിതീഷ് റാണ ഏറ്റെടുക്കുകയായിരുന്നു. തനിക്ക് ലഭിച്ച അവസരങ്ങളിൽ ഒക്കെയും ബൗണ്ടറികൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. അവസാന ഓവറുകളിൽ രാജസ്ഥാന്റെ മുൻപിൽ ഉണ്ടായിരുന്നത് വലിയ വിജയലക്ഷ്യമായിരുന്നു. ഇതിലേക്ക് ടീമിനെ അടുപ്പിക്കാൻ നിതീഷിന്റെ കിടിലൻ ബാറ്റിംഗിന് സാധിച്ചു. മത്സരത്തിൽ 26 പന്തുകളിൽ തന്നെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ നിതീഷ് റാണയ്ക്ക് സാധിച്ചു. എന്നാൽ മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ നിതീഷ് റാണയെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
അവസാന 2 ഓവറുകളിൽ 23 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിൽ ഒരു സിക്സർ സ്വന്തമാക്കാൻ ജൂറലിന് സാധിച്ചു. ഇതോടെ രാജസ്ഥാന്റെ അവസാന ഓവറിലെ വിജയലക്ഷ്യം 9 റൺസായി മാറി. ഓവറിലെ ആദ്യ 2 പന്തുകളിൽ 2 റൺസ് മാത്രമാണ് രാജസ്ഥാന് നേടാൻ സാധിച്ചത്. ശേഷം അടുത്ത പന്തിൽ 2 റൺസ് ഹെറ്റ്മയർ നേടിയതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം 3 പന്തുകളിൽ 5 റൺസായി മാറി. ശേഷം അടുത്ത പന്തിൽ 2 റൺസ് കൂടി നേടാൻ ഹെറ്റ്മെയർക്ക് സാധിച്ചു. അവസാന പന്തിൽ 2 റൺസായിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പന്തിൽ ഒരു റൺ മാത്രമാണ് ജൂറലിന് നേടാൻ സാധിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിൽ അവസാനിക്കുകയായിരുന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 11 റൺസാണ് നേടാൻ സാധിച്ചത്. എന്നാൽ ഡൽഹിക്കായി രാഹുലും സ്റ്റബ്സും പുലർത്തിയതോടെ സൂപ്പർ ഓവറിൽ അനായാസ വിജയം ടീം സ്വന്തമാക്കി.